
ശബരിമല : ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തർക്ക് അന്നമേകി ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കു സൗജന്യ ഭക്ഷണം നൽകുന്ന ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്.
ഇക്കുറി മണ്ഡലകാലം ആരംഭിച്ചതുമുതൽ ഇന്നലെ രാവിലെ വരെയായി 6,35,000 പേർ അന്നദാനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്‌പെഷ്യൽ ഓഫീസർ എസ്.സുനിൽകുമാർ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് ഈ സീസണിൽ ദേവസ്വം ബോർഡിന്റെ അന്നദാന പദ്ധതിക്കായി ലഭിച്ചത്.
മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ഒരുനേരം 7,000 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കും. 240 പേരാണിവിടെ ജോലിചെയ്യുന്നത്. ഭക്ഷ്യവസ്തുക്കൾക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാൻ നിഷ്ഠ പുലർത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുൽത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങൾ ഇലക്ട്രിക്കൽ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.
പ്രഭാത ഭക്ഷണം
ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതൽ 11 മണി വരെ വിതരണം ചെയ്യും.
ഉച്ച ഭക്ഷണം
12 മുതൽ 3.30 വരെ പുലാവ്, അച്ചാർ, സാലഡ്, ചുക്കുവെള്ളം.
രാത്രിഭക്ഷണം
വൈകിട്ട് 6.30 മുതൽ 11.15 വരെ കഞ്ഞി പയർ/അസ്ത്രം
എന്നിവയുമാണ് നൽകുന്നത്.
ഓരോനേരവും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തർക്ക് വിളമ്പുക.
സ്‌പെഷ്യൽ ഓഫീസർ.
സീസണിൽ സംഭാവനയായി ലഭിച്ചത് : 87 ലക്ഷം രൂപ
പ്രതിദിനം ഭക്ഷണത്തിനെത്തുന്നത് : 17000 പേർ