amirtha-

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതി അംഗങ്ങൾക്കുള്ള സഹായവിതരണത്തിന്റെ ഒന്നാംഘട്ട ജില്ലാതല ഉദ്ഘാടനവും അമൃതശ്രീ സംഗമവും അമൃത സർവകലാശാലാ മൈതാനത്ത് നടന്നു. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.

ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള മാതാ അമൃതാനന്ദമയി ദേവിയുടെ സാന്ത്വന സ്പർശമാണ് അമൃതശ്രീ പദ്ധതിയെന്നും

ഒരോരുത്തരെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്താനും അവർക്ക് ജീവിതത്തിൽ വഴികാട്ടിയാകാനും ഇതിലൂടെ കഴിയുന്നുണ്ടെന്നും എം.പി പറഞ്ഞു.

സാന്ത്വനം തേടിയെത്തുന്നവർക്ക് സ്‌നേഹത്തോടൊപ്പം ജീവിക്കാനുള്ള മാർഗം കൂടി നൽകുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും മഠത്തിന്റെയും ഇത്തരം പദ്ധതികൾ ലോകത്തിന് മാതൃകയാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.

സ്വാമി ജ്ഞാനാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി.

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, അമൃതശ്രീ കോ ഓഡിനേറ്റർ ആർ.രംഗനാഥൻ എന്നിവർ സംസാരിച്ചു.

ജില്ലയിലെ രണ്ടാം ഘട്ട സഹായവിതരണം 4ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. അമൃതശ്രീ സ്വയംസഹായസംഘങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യ, വസ്ത്ര, ധന, ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും പ്രവർത്തന മൂലധനമായി 30,000 രൂപ വീതം എല്ലാ വർഷവും മഠം നൽകുന്നുണ്ട്.