jilla

കൊല്ലം: സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഈ മാസത്തോടെ റേഷൻ കാർഡുകൾ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്ന നിറവ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് ഈ വർഷം 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. നിറവ് പദ്ധതിയുടെ മാതൃകയിൽ ജില്ലയിലെ കാൻസർ രോഗബാധിതർക്കും ഭക്ഷ്യ കിറ്റ് നൽകും. വൈസ് പ്രസിഡന്റ് വി.സുമലാൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ.എസ് കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ.ഗോപൻ, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. ബാൾഡുവിൻ, സി.പി.സുധീഷ് കുമാർ, എസ്.സോമൻ, ബി.ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ഫ്രാൻസിസ്, ഫിനാൻസ് ഓഫീസർ പ്രദീപ് കുമാർ, സൂപ്രണ്ടുമാരായ കബീർദാസ്, സന്തോഷ് കുമാർ, മധു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

നിറവ് കിറ്റിൽ

മട്ട അരി (10 കിലോ), കശുഅണ്ടി പരിപ്പ് (അര കിലോ ), ബദാം (250 ഗ്രാം ), ഓട്‌സ് (ഒരു കിലോ), ഹോർലിക്‌സ് (അര കിലോ), ഈന്തപ്പഴം (അര കിലോ), മിൽമ പേട, മിൽമ പൗഡർ, ഡയറി ഫ്രഷ് ബട്ടർ റസ്‌ക്, മിൽക്ക് കുക്കീസ്, പുഡിംഗ് കേക്ക് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2500 രൂപയാണ് വില. ഭിന്നശേഷി സ്‌കോളർഷിപ്പ് ലഭിക്കുന്ന ജില്ലയിലെ 2400 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം. 60 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.