vv

കൊല്ലം: പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ സ്ത്രീകൾ സമൂഹത്തിൽ ശാക്തീകരിക്കപ്പെടുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന സഹായവിതരണത്തിന്റെ ജില്ലയിലെ രണ്ടാംഘട്ട വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുടുംബശ്രീ കഴിഞ്ഞാൽ കൂടുതൽ സംരംഭകരുള്ളത് അമൃതശ്രീ പദ്ധതിയിലൂടെയാണ്. ചെറിയ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വരുമാനം ഉറപ്പാക്കാനാകും. സാമ്പത്തികമായി മാത്രമല്ല സാമൂഹികമായും സ്ത്രീകളെ ശാക്തീകരിക്കാൻ മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. സ്വയം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാതാ അമൃതാനന്ദമയി മഠം സമൂഹത്തിലെ വലിയൊരു ശതമാനം സ്ത്രീകളുടെ കഴിവും മികവുമാണ് വളർത്തിയെടുക്കുന്നതെന്ന് എം.പി പറഞ്ഞു.

സ്വാമി തപസ്യാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ, അമൃതശ്രീ കോ ഓഡിനേറ്റർ ആർ.രംഗനാഥൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരത്തോളം അമൃതശ്രീ അംഗങ്ങൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഓരോ അംഗങ്ങൾക്കും ഭക്ഷ്യ,വസ്ത്ര, ധന, ധാന്യ സഹായങ്ങൾക്ക് പുറമേ 20 പേരടങ്ങുന്ന ഓരോ സംഘത്തിനും പ്രവർത്തന മൂലധനമായി 30,000 രൂപ വീതവും നൽകി.