ഓച്ചിറ: അഴീക്കൽ ഫിഷിംഗ് ഹാർബറിന്റെ വികസനത്തിന് 30 കോടി രൂപ അനുവദിച്ച് നബാർഡ്. സർക്കാറിന്റെ ഭരണാനുമതി ലഭിച്ചാലുടൻ ടെണ്ടർ ക്ഷണിക്കും. സി.ആർ. മഹേഷ് എം.എൽ.എ സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് തുക അനുവദിച്ചത്.
2020 നവംബർ 19 ന് അന്നത്തെ ഫിഷറീസ് മന്ത്രിയായ സജി ചെറിയാൻ, സി.ആർ മഹേഷ് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം അഴീക്കൽ ഫിഷിംഗ് ഹാർബർ സന്ദർശിച്ചിരുന്നു. അന്ന് 22 കോടി രൂപയുടെ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഹാർബറിന്റെ ചുറ്റുമതിൽ, പാർക്കിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ടോയ്ലറ്റ് ബ്ലോക്ക്, ഷോപ്പിംഗ് കോംപ്ലസ്, കാന്റീൻ, റെസ്റ്റ് റൂം, ലോക്കർ റൂം, ലോഡിംഗ് ഏരിയ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും. ഹാർബറിലും അനുബന്ധ പ്രദേശങ്ങളിലും അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിന് ആവശ്യമായ ഡ്രഡ്ജിംഗിനും ഇതിനൊപ്പം തുക അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളുടേയും പ്രാദേശിക കരയോഗങ്ങളുടേയും ദീർഘകാലത്തെ ആവശ്യമാണ് ഈ പദ്ധതി നടത്തിപ്പിലൂടെ സാദ്ധ്യമാകുന്നത്.
അഴീക്കൽ ഫിഷിംഗ് ഹാർബർ ആരംഭിച്ച് വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കാരണം ഹാർബറിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മത്സ്യവ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് ഹാർബർ വികസനത്തെ പിന്നോട്ടടിച്ചിരുന്നു.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ഹാർബറിന്റെ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാവുന്നതോടെ കൂടുതൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകും
സി.ആർ മഹേഷ്, എം.എൽ.എ