photo

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്ററിന് സമീപമുള്ള സിഗ്നൽ സംവിധാനം അപകടക്കെണിയാകുന്നു. സിഗ്നൽ ലംഘിച്ച് വാഹനം ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാണ് അപകടം ക്ഷണിച്ച് വരുത്തുകയാണെന്ന് യാത്രക്കാർ പറയുന്നു. സിഗ്നൽ പോയിന്റിലെ ചുവപ്പ് ലൈറ്റ് പ്രകാശിച്ച് കൊണ്ടിരുന്നാലും കെ.എസ്.ആർ.ടി.സി ബസുകൾ അത് മൈൻഡ് ചെയ്യാതെ സ്റ്റാൻഡിലേക്ക് പൊകും. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.

സിഗ്നൽ നിയമം പാലിക്കാൻ വയ്യ!

ദിവസവും നൂറു കണക്കിന് ബസുകൾ കയറിയിറങ്ങുന്നതാണ് കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്റർ.

ഇവിടേക്ക് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ബഹു ഭൂരിപക്ഷവും സിഗ്നൽ നിയമം പാലിക്കാറില്ലെന്നാണ് ആക്ഷേപം. ടൗണിലെ ഗ്രാമീണ റോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ പല ദിശയിലേക്കും തിരിഞ്ഞു പോകുന്നത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലൂടെയുള്ള സിഗ്നൽ പോയിന്റിൽ എത്തിയ ശേഷമാണ്. സ്വകാര്യ വാഹനങ്ങളെല്ലാം കൃത്യമായി സിഗ്നൽ നിയമങ്ങൾ പാലിക്കുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളും സ്റ്റാൻഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും സിഗ്നൽ നിയമം ലംഘിച്ചാണ്.

ഹോം ഗാർഡുകൾ ഉണ്ടായിട്ടും

ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാൽ മിക്ക സമയങ്ങളിലും കരുനാഗപ്പള്ളി ടൗണിൽ ബ്ലോക്ക് അനുഭവപ്പെടാറുണ്ട്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പത്താണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു ഹോം ഗാർഡിന്റെ സേവനം ഇവിടെ ഉണ്ടാകാറുണ്ട്. നിയമം ലംഘിച്ച് കടന്ന് പോകുന്ന വാഹനങ്ങളെ കുറിച്ച് ഹോം ഗാർഡുകൾ റിപ്പോർട്ട് ചെയ്യാറില്ല. സർക്കാർ വാഹനങ്ങൾ തന്നെ നിയമം ലംഘിക്കുമ്പോൾ എന്തു ചെയ്യണമെന്നാണ് ഹോം ഗാർഡുകൾ ചോദിക്കുന്നത്.

സർക്കാരിന്റെ റോഡ് സുരക്ഷാ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്.

അത് ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കണം.

നാട്ടുകാ‌ർ