വടക്കാഞ്ചേരി: കേരള സർക്കാരും ശുചിത്വമിഷനും കൂടിച്ചേർന്ന് നടത്തുന്ന മലംഭൂതം പദ്ധതി ജനങ്ങളിലേക്കെത്തിച്ച് വടക്കാഞ്ചേരി നഗരസഭയും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ഒന്നാം വർഷ സാമൂഹികപ്രവർത്തന വിഭാഗം വിദ്യാർത്ഥികളും. കേരളത്തിലാദ്യമായി മലംഭൂതം എന്ന ഫീക്കൽ സ്‌ള്ഡ്ജ് മാനേജ്‌മെന്റ് കാമ്പയിൻ നടപ്പാക്കുന്ന സ്വയംഭരണ സ്ഥാപനമാണ് വടക്കാഞ്ചേരി നഗരസഭ. കക്കൂസ് മാലിന്യ നിർമ്മാർജനത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ഒന്നാംവർഷ സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികളും നഗരസഭയും ചേർന്ന് വിവിധ കലാപരിപാടികളിലൂടെ ബോധവത്കരണം നടത്തി.
വടക്കാഞ്ചേരിയിലെ ജലസ്രോതസുകളിൽ ഇകോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പ്രധാനമായും കുടിവെള്ള സ്രോതസുകളിലൂടെ മനുഷ്യ ശരീരത്തിലേക്കെത്തുന്ന ഈ ബാക്ടിരിയ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. അശാസ്ത്രീയമായി നിർമ്മിച്ച ഒറ്റക്കുഴി കക്കൂസ് ടാങ്കിൽ നിന്നും കുറഞ്ഞത് 7മീറ്റർ അകലമെങ്കിലും ഇല്ലാത്ത കിണറുകളിലാണ് ഇകോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കി മാറ്റുന്നതിനായുള്ള പ്രചരണ പരിപാടികൾ നഗരസഭയും വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ തെരുവുനാടകം, പാവനാടകം, ഡോക്യൂമെന്ററി, സ്റ്റാൾ എക്‌സിബിഷൻ എന്നിവ പൊതുജന ശ്രദ്ധയാകർഷിച്ചു. കാമ്പയിന്റെ വിവിധ ദിനങ്ങളിലായി ചലച്ചിത്ര താരം രമാദേവി, നാടക കലാകാരന്മാരായ സുഭാഷ് തങ്കൻ, പ്രസാദ്, ഛായാഗ്രാഹകൻ മണികണ്ഠൻ, കഥകളി വിദഗ്ദ്ധൻ കലാമണ്ഡലം പ്രവീൺ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജോഫി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കൂടാതെ പ്രശസ്ത നർത്തകിയും സിനിമാതാരവും വടക്കാഞ്ചേരി നഗരസഭ ശുചിത്വമിഷൻ അംബാസിഡറുമായ രചനാ നാരായണൻകുട്ടി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നഗരസഭ യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഒ.ആർ. ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. അരവിന്ദാക്ഷൻ, സ്വപ്ന ശശി, എ.എം. ജമീലാബി, കൗൺസിലർമാരായ മല്ലിക സുരേഷ്, ധന്യ നിധിൻ, ഐശ്വര്യ, നബീസ എന്നിവർ പങ്കെടുത്തു. സോഷ്യൽ വർക്ക് അദ്ധ്യാപകരായിട്ടുള്ള ടി.എം. അഷറഫ്, മുഹമ്മദ് സാലിഹ്, ശിശിർദാസ്, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.