തിരുവില്യമല : തിരുവില്വാമല പുനർജ്ജനി നൂഴാനെത്തിയ പത്തോളം പേർക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ പുനർജ്ജനി ഗുഹ നൂണ്ട് പുറത്തേക്ക് വരുന്ന ഭാഗത്ത് നിന്നവർക്കാണ് കൂട്ടമായെത്തിയ തേനീച്ചയുടെ കുത്തേറ്റത്. പുനർജ്ജനി നൂഴാനെത്തിയ ഒമ്പതു പേരെയും പ്രാർത്ഥിക്കാനെത്തിയ ഒരു വയോധികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണിമല സ്വദേശിനിയായ ചന്ദ്രിക, കുന്നംകുളം സ്വദേശികളായ രാജേഷ്, രഞ്ജീഷ്, വിബീഷ്, വിഷ്ണു, അജീഷ്, കൊടുങ്ങല്ലൂർ സ്വദേശികളായ വിജയകൃഷ്ണൻ, ബൈജു, സുമേഷ്, സഞ്ജീവൻ എന്നിവരെയാണ് കടന്നൽക്കൂട്ടം ആക്രമിച്ചത്. മറ്റ് പലർക്കും തേനീച്ചക്കുത്ത് ഏറ്റിട്ടുണ്ട്. തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് കുറച്ചു നേരം നൂഴൽ ചടങ്ങ് നിറുത്തി. പല ഇടങ്ങളിലായി തീ കത്തിച്ച് പുക ഉണ്ടാക്കിയാണ് തേനീച്ചകളെ അകറ്റിയത്. കഴിഞ്ഞ ദിവസം പുനർജനി മലയിൽ ശുചീകരണ തൊഴിലാളികൾക്കും ഈച്ചയുടെ കുത്തേറ്റിരുന്നു. കഴിഞ്ഞദിവസം വടക്കാഞ്ചേരി പുന്നംപറമ്പിലും പത്തോളം പേർക്ക് കടന്നലിന്റെ കുത്തേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. മച്ചാട് കുമരുംകിണറ്റുംകര ക്ഷേത്രത്തിലെ കോമരം കരുമത്ര വടക്കേക്കര കുളങ്ങര വീട്ടിൽ ശ്രീകൃഷ്ണനാണ് ചികിത്സയിലുള്ളത്. ശ്രീകൃഷ്ണനെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവർക്ക് കുത്തേറ്റത്.