kissan

തൃശൂർ: പതാക ഉയർന്നു, ദീപശിഖ ജ്വലിച്ചു, അഖിലേന്ത്യ കിസാൻസഭ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം. നാലുനാൾ നീളുന്ന സമ്മേളനത്തിന്റെ പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്നലെ വൈകിട്ടാണ് തൃശൂരിലെത്തിയത്. പുന്നപ്ര വയലാറിൽ നിന്നുള്ള പതാക ജില്ലാ അതിർത്തിയിലെ പൊങ്ങത്ത് എം.കെ. കണ്ണനും കയ്യൂരിൽ നിന്നുള്ള കൊടിമരം കടവല്ലൂരിൽ ബേബി ജോണും കീഴ്‌വെൺമണി, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ദീപശിഖ വാണിയമ്പാറയിൽ എം.എം. വർഗീസും ഏറ്റുവാങ്ങി.

വൈകിട്ട് ശക്തൻ നഗറിൽ ജാഥകൾ സംഗമിച്ച് തേക്കിൻകാട് മൈതാനത്ത് എത്തി പതാക ഉയർത്തി, ദീപശിഖ ജ്വലിപ്പിച്ചു. പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്ത് വൈകിട്ട് അഞ്ചിന് സംഘാടകസമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണനാണ് പതാക ഉയർത്തിയത്. കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ.പി. ജയരാജൻ ദീപശിഖ തെളിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10.30ന് പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ഉദ്ഘാടനം ചെയ്യും.

ഫ്രാൻസിൽനിന്നുള്ള രണ്ട് സൗഹാർദ പ്രതിനിധികൾ ഉൾപ്പെടെ 803 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഡൽഹി കർഷകസമര നേതാക്കളായ രാകേഷ് ടിക്കായത്ത്, ദർശൻ പാൽ, രാജാറാം സിംഗ്, ജോഗീന്ദർ സിംഗ് ഉഗ്രഹാൻ, അതുൽകുമാർ അഞ്ജൻ എന്നിവരെ ആദരിക്കും.
വ്യാഴാഴ്ച നാലിന് തേക്കിൻകാട് മൈതാനത്ത് ദേശീയ സെമിനാർ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ, ഡോ. പ്രഭാത് പട്‌നായിക്, ഭഗത്‌ സിംഗിന്റെ സഹോദരീ പുത്രൻ പ്രൊഫ. ജഗ്മോഹൻ എന്നിവർ സംസാരിക്കും.

പൊതുസമ്മേളനം വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ, എസ്. രാമചന്ദ്രൻ പിള്ള, ഹനൻ മൊള്ള, ഇ.പി. ജയരാജൻ എന്നിവർ സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന റാലിയിൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.