
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കെട്ടുതറികളിൽ ശുദ്ധീകരിച്ച മണൽ വിരിച്ചു. ആനത്താവളത്തിലെ 42 ആനകളുടെയും കെട്ടു തറികളിലാണ് മണൽ വിരിച്ചത്. ഇതോടെ ആനത്താവളത്തിലെ ആനകൾക്ക് ഇനി ശുദ്ധീകരിച്ച മണൽ വിരിപ്പിൽ ചവുട്ടി നിൽക്കാനാകും.
ആനകളുടെ പാദസംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമിട്ടാണ് ദേവസ്വം കെട്ടുത്തറികളിൽ മണൽ വിരിച്ചത്. ദേവസ്വം കൊമ്പൻ ശ്രീധരൻ ആനയുടെ കെട്ടുതറിയിലാണ് ആദ്യം മണൽ വിരിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഭരണ സമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി.
തുടർന്ന് 42 ആനകളുടെയും തറികളിലും മണൽ വിരിച്ചു. വൈകിട്ടത്തോടെ മണൽ വിരിക്കൽ പൂർത്തിയായി. മണൽ വിരിക്കുന്നതിനായി 3300 ക്യൂബിക് അടിയോളം മണൽ വേണ്ടിവന്നു. ദേവസ്വം ഭരണസമിതി മുൻകൈയെടുത്ത് നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മണൽ എത്തിച്ചത്. സർക്കാരിന്റെ പ്രത്യേക അനുമതിയും നേടിയിരുന്നു.