തൃശൂർ: ജലക്ഷാമം പരിഹരിക്കാൻ പുതിയ വാട്ടർ ടാങ്കുകൾ പണിയുന്ന നടപടികൾ ദ്രുതഗതിയിലാക്കാനും പുതിയ മോട്ടോറുകൾ സ്ഥാപിക്കാനും കളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി. ജൽജീവൻ മിഷൻ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.
ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കളക്ടർ നിർദേശം നൽകി. ജൽജീവൻ മിഷന്റെ വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വാട്ടർ ടാങ്ക് നിർമ്മാണം ഉടൻ ആരംഭിക്കാനും സ്വകാര്യ ഭൂമിയിൽ അനുവാദം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങാനും തീരുമാനിച്ചു.
ജൽജീവൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും 11 വളണ്ടിയർമാരെ താത്കാലികമായി നിയമിക്കാനും യോഗത്തിൽ തീരുമാനമായി. ജല പരിശോധനാ ലാബുകൾ സജ്ജീകരിച്ചിട്ടുള്ള ജില്ലയിലെ 50 വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും ബോധവത്കരണവും നൽകാനും വിദ്യാർത്ഥികളെ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കാനും കളക്ടർ നിർദ്ദേശം നൽകി.
ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) പി.എ. വിഭൂഷൺ, പഞ്ചായത്ത് പ്രസിഡന്റുമാർ, എക്‌സിക്യൂട്ടിവ് എൻജിനിയർമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.