 
തൃശൂർ: സഹ്യന്റെ മടിത്തട്ടിൽ പിറന്ന മിസ് കേരളയെന്ന ശുദ്ധജല അലങ്കാര മത്സ്യത്തിന് വിത്തുത്പാദന പരിമിതി അതിജീവിക്കാൻ കേന്ദ്രമൊരുക്കി ഫിഷറീസ് വകുപ്പ്. ചാലക്കുടിപ്പുഴ, അച്ചൻകോവിൽ, പമ്പ, ചാലിയാർ നദികളിൽ നിന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത ഈ മത്സ്യങ്ങൾക്ക് പുതിയ പ്രജനന താവളം ഒരുക്കിയിരിക്കുകയാണ് പീച്ചിയിലെ ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി.
മത്സ്യത്തിന്റെ പരിപാലനം, അതിജീവനം എന്നിവ ഉറപ്പാക്കുന്നതിന് ആരോഗ്യമുള്ള ജോഡികളെ കണ്ടെത്തി പ്രത്യേക ഹോർമോണുകൾ കുത്തിവച്ച ശേഷം പ്രജനനം നടത്തും. പുതിയ സാങ്കേതികവിദ്യ വഴി ഒരു മാസം 500 മുതൽ 1000 കുഞ്ഞുങ്ങളെ വരെ ഇത്തരത്തിൽ ഉത്പാദിപ്പിക്കാം. ഇതിന് ശേഷം ജൈവ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ചാലക്കുടി പുഴയിലെ അതിന്റെ പ്രകൃതിദത്ത ആവാസ വ്യവസ്ഥയിലേക്ക് വിടും.
നക്ഷത്രത്തെ വെല്ലുന്ന സുന്ദരിയെന്ന വിളിപേരുള്ള മിസ് കേരള അനിയന്ത്രിതമായ ശേഖരണത്തിലൂടെയും ആവാസ വ്യവസ്ഥയുടെ ശോഷണം മൂലവുമാണ് വംശനാശം നേരിടുന്നത്. അപൂർവ സൗന്ദര്യമുള്ള, ബാർബ് ഇനത്തിപ്പെട്ട ഈ മത്സ്യങ്ങൾക്ക് തല മുതൽ മദ്ധ്യം വരെയുള്ള ചുവപ്പ് വരയും പാർശ്വരേഖ പോലെ കറുത്ത വരയുമുണ്ട്.
മിസ് കേരള
സഹ്യാദ്രിയ ഡെനിസോണി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ മത്സ്യങ്ങൾക്ക് ഏതാനും വർഷങ്ങളായി അഴീക്കോട് ഫിഷറീസ് വിത്തുത്പാദന കേന്ദ്രത്തിലായിരുന്നു പ്രജനന സൗകര്യം. പ്രേരിത പ്രജനനത്തിന് വിധേയമാക്കാവുന്ന മത്സ്യമാണ് മിസ് കേരള. വംശനാശ ഭീഷണിയിലായ ഇവയെ വർദ്ധനവ് ഉറപ്പാക്കാനുള്ള പദ്ധതികളാണ് വിത്തുത്പാദന കേന്ദ്രത്തിൽ നടത്തുന്നത്.