
അന്തിക്കാട് : പിക് അപ് വാൻ ഡ്രൈവറിൽ നിന്ന് ആയിരത്തി മുന്നൂറോളം ഹാൻസ് പാക്കറ്റുകൾ പിടിച്ചു. കുന്നത്തങ്ങാടി മണലൂർ മേഖലയിലെ പ്രധാന ഹാൻസ് വിൽപ്പനക്കാരൻ മണലൂർ സ്വദേശി കരിയാത്ത് വളപ്പിൽ രതീഷിനെ (40) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസ്, അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ.ദാസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. പച്ചക്കറി വണ്ടിയോടിക്കുന്ന ഇയാൾ പൊള്ളാച്ചിയിൽ പോയി വരുമ്പോൾ പച്ചക്കറിക്കൊപ്പം ഓരോ ചാക്ക് ഹാൻസുമായി മടങ്ങാറാണ് പതിവ്.
കുറച്ചു ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്‌കൂട്ടർ സഹിതം ഇയാൾ പിടിയിലായത്. ഏകദേശം എഴുപതിനായിരം രൂപയോളം വിലയ്ക്കുള്ള ഹാൻസ് ശേഖരമാണ് പിടിച്ചെടുത്തത്. അന്തിക്കാട് എസ്.ഐ. എം.സി.ഹരീഷ്, ജൂനിയർ എസ്.ഐ പി.കെ.പ്രദീപ്, സീനിയർ സി.പി.ഒ.മാരായ ഇ.എസ്.ജീവൻ, പി.വി.വികാസ്, സോണി സേവ്യർ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.