v-shivankutty

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും ഭരണനിർവഹണത്തിനും സർക്കാരിന് താത്പര്യമില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വസ്‌തുതകൾക്ക് നിരക്കാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാരിനെ മാദ്ധ്യമങ്ങളിലൂടെ വിമർശിക്കുന്ന ഗവർണർ പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കുകയാണ് വേണ്ടത്. ഒരു സാധാരണ ബി.ജെ.പി നേതാവിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ എന്താണ് ചെയ്‌തതെന്ന് മനസിലാക്കാതെയാണ് വിമർശനം. സർക്കാരിനെ സഹായിക്കാൻ ബാദ്ധ്യതയുള്ള ഗവർണർ പ്രതിപക്ഷ നേതാവിനെപ്പോലെ പ്രവർത്തിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമർശിക്കുന്നു. എന്നാൽ, താൻ താമസിക്കുന്ന രാജ്ഭവന്റെ ആർഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ യാതൊരു മടിയും കാണിക്കുന്നുമില്ല. നിയമസഭയിൽ സർക്കാർ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവർണർക്കില്ല. വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിരവധി പൊലീസുകാരാണ് ആശുപത്രിയിലുള്ളത്. തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിൽ രാജ്യാന്തര ഏജൻസി ഉണ്ടെന്ന ആരോപണങ്ങളോട് ഗവർണറുടെ മറുപടി എന്താണെന്നും ശിവൻകുട്ടി ചോദിച്ചു.