ee

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സി കിഴക്കേകോട്ട സിറ്റി യൂണിറ്റിൽ പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിച്ചു. 1,80,52,158 രൂപ ചെലവഴിച്ചാണ് ഒരേ സമയം 4 ബസുകൾക്ക് അതിവേഗം ചാർജ്ജ് ചെയ്യാവുന്ന സബ്‌സ്റ്റേഷൻ സ്ഥാപിച്ചത്.

നാല് ബസുകൾ ഒരേ സമയം ഒരു ചാർജ്ജിംഗ് ഗൺ ഉപയോഗിച്ച് സ്ലോ ചാർജ്ജിംഗും, രണ്ട് ഗൺ ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാർജ്ജിംഗും ചെയ്യാനാകും. രാത്രി സമയത്താകും സ്ലോ ചാർജ്ജിംഗ് ചെയ്യുക. പകൽ സമയം അതിവേഗം ചാർജ്ജും ചെയ്യാൻ സാധിക്കും.

നിലവിൽ 40 ഇലക്ട്രിക് ബസുകളാണ് സിറ്റി സർക്കുലർ സർവീസിനായി കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. 10 ബസുകൾ കൂടി ഉടൻ സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമാകും.വികാസ് ഭവൻ,പേരൂർക്കട,തിരുവനന്തപുരം സെൻട്രൽ,പാപ്പനംകോട് സെന്റർ വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിലും താത്കാലിക ചാർജ്ജിംഗ് സ്റ്റേഷനുകൾ നിലവിലുണ്ട്.സ്മാർട്ട് സിറ്റിയുടെ ഫണ്ടിൽ നിന്ന് വാങ്ങുന്ന 9 മീറ്റർ നീളമുള്ള 125 ബസുകളുടെ ടെൻഡർ നടപടി അവസാന ഘട്ടത്തിലാണ്. ഈ ടെൻഡറിൽ 3 കമ്പനികളാണ് പങ്കെടുത്തിരിക്കുന്നത്. കൂടാതെ കിഫ്ബി മുഖേന 12 മീറ്റർ നീളമുള്ള 150 ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്.

പാപ്പനംകോട്ടും ഈഞ്ചയ്ക്കലിലും 5 ബസുകൾ വീതം ചാർജ് ചെയ്യാവുന്ന സബ്‌സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.വെഞ്ഞാറമൂട്,കിളിമാനൂർ,ആറ്റിങ്ങൽ ,കണിയാപുരം,പേരൂർക്കട,നെയ്യാറ്റിൻകര, പാറശാല,നെടുമങ്ങാട്,തമ്പാനൂർ സെൻട്രൽ എന്നിവിടങ്ങളിലും സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പഠനം ആരംഭിച്ചിട്ടുണ്ട്.