
നെടുമങ്ങാട്: ജില്ലാആശുപത്രിയിൽ സെപ്ടിക് ടാങ്കും ഡ്രെയിനേജ് പൈപ്പുകളും പൊട്ടി മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം പരത്താൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പരിഹരിക്കാൻ നടപടിയില്ല. നിരവധി വാർഡുകളും ഓപ്പറേഷൻ തിയേറ്ററുകളും പ്രവർത്തിക്കുന്ന കിഴക്കുവശത്തുള്ള ബഹുനില കെട്ടിടത്തിലാണ് ഈ ദുർഗതി. കെട്ടിടത്തിന്റെ പിറകുവശത്ത് മാലിന്യങ്ങൾ കെട്ടിക്കിടന്ന് പുഴുക്കൾ നിറയുകയും കൊതുക് പെരുകുകയും ചെയ്തു. ഇവിടേക്ക് ആശുപത്രി അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
ദുർഗന്ധവും കൊതുകും കാരണം ജീവിതം തന്നെ വഴിമുട്ടിയ പരിസരവാസികൾ നിരവധി തവണ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. വാർഡുകളിൽ കഴിയുന്നവരും ഏറെ പ്രയാസത്തിലാണ്. കഴിഞ്ഞ ആറുമാസത്തോളമായി ഈ സ്ഥിതിയിൽ തുടരുമ്പോഴും ആശുപത്രി വികസന സമിതിയോ ആശുപത്രി ചുമതലയുള്ള ജില്ലാ പഞ്ചായത്തോ പ്രശ്നത്തിൽ ഇടപെടാത്തത് ജനങ്ങളെ വലയ്ക്കുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.