നാഗർകോവിൽ: ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ മാഹിൻ കണ്ണുമായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി തെളിവെടുത്തു. കന്യാകുമാരി ജില്ലയിലെ വള്ളവിളയ്ക്കടുത്ത് ആളിലാത്തുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്.ഊരൂട്ടമ്പലം സ്വദേശിനി ദിവ്യയെയും (23), മകൾ ഗൗരിയെയും (2) കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിൻകണ്ണ് കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് മൊഴി നൽകി.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രതിയുമായെത്തിയത്. വൈകിട്ട് ആറോടെ മടങ്ങി.

കൊല പുനരാവിഷ്കരിച്ച് പ്രതി

മഹീൻകണ്ണ് ആളിലാത്തുറയിൽവച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം അന്വേഷണ സംഘത്തിനുമുന്നിൽ പുനരാവിഷ്കരിച്ചു. ഊരൂട്ടമ്പലത്തെ വീട്ടിൽ നിന്നാണ് ദിവ്യയെയും മകളെയും ആളില്ലാത്തുറയിലെത്തിച്ചത്. ആളൊഴിഞ്ഞ തീരത്തുവച്ച് ഇരുവർക്കിമിടയിൽ തർക്കമുണ്ടായി. പ്രകോപിതനായ പ്രതി ദിവ്യയെ ആദ്യം കടലിലേക്ക് തള്ളിയിട്ടു.പിന്നാലെ കുഞ്ഞിനെ എടുത്തെറിഞ്ഞു. ഇരുവരും കടലിൽ മുങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മഹീൻ മടങ്ങിയത്. പ്രതിയെ 13ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി ജോൺസൺ പറഞ്ഞു.