
തിരുവനന്തപുരം: കേരള വി. സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലാ ലംഘനത്തിന് സെനറ്റ് സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണർ പ്രയോഗിച്ചേക്കും. താത്കാലിക വി.സിക്ക് സെനറ്റിന്റെ ചുമതല കൈമാറി സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിപ്പിക്കാനും കഴിയും.
ഒരു മാസത്തിനകം പ്രതിനിധിയെ നിശ്ചയിച്ചില്ലെങ്കിൽ ഗവണർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഒരുമാസം കാത്ത ശേഷം ഗവർണർ കടുത്ത നടപടിയിലേക്ക് നീങ്ങും.
ഈ മാസം 7നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. അടുത്ത മാസം 7ന് മുമ്പ് സെനറ്റ് ചേരണം. ചട്ടപ്രകാരം പത്ത് ദിവസത്തെ നോട്ടീസ് നൽകിയേ സെനറ്റ് വിളിക്കാനാവൂ. അതിനുള്ള ഒരു നീക്കവും സിൻഡിക്കേറ്റിൽ നിന്നുണ്ടായിട്ടില്ല.
വി.സി.യുടെ ചുമതലയുള്ള ഡോ.മോഹൻ കുന്നുമ്മലിന് സിൻഡിക്കേറ്റിന്റെ അനുമതിയില്ലെങ്കിലും സെനറ്റ് വിളിക്കാം. 102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് (21പേർ) വേണം. അദ്ദേഹം സെനറ്റ് വിളിച്ചാലും ഇടത് അംഗങ്ങൾ ക്വോറം തികയ്‌ക്കാൻ സാദ്ധ്യതയില്ല. മുമ്പൊരിക്കലും ക്വോറം തികയ്‌ക്കാതെ ഗവർണറെ പറ്റിച്ചിരുന്നു. തുടർന്ന് താൻ നോമിനേറ്റ് ചെയ്‌ത 15 സെനറ്റ് പ്രതിനിധികളെ ഗവർണർ പിൻവലിച്ചു.
സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകാൻ പലവട്ടം ഗവർണർ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. അതിനിടെ ഗവർണർ സെർച്ച് കമ്മിറ്റിയുടെ കാലാവധി ഫെബ്രുവരി വരെ നീട്ടിയിട്ടുണ്ട്. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. സെനറ്റ് തീരുമാനങ്ങൾ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്ന വാദത്തിൽ സെനറ്റ് ഉറച്ചുനിന്നാൽ ഗവർണറുടെ കടുത്ത നടപടിയുണ്ടാവും.
കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് മൂന്നുമാസമായി.
പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. വാഴ്‌സിറ്റിയുടെ എ++ റാങ്കിംഗിനെയും ബാധിക്കാം.
നടപടിക്ക് 3 വകുപ്പുകൾ
1)സർവകലാശാലാ ചട്ടം ചാപ്‌റ്റർ-3 സെക്‌ഷൻ7(4)
സെനറ്റ്, സിൻഡിക്കേറ്റ് അടക്കം പിരിച്ചുവിടാം, സസ്പെൻഡ് ചെയ്യാം. ഇടക്കാല ഭരണസംവിധാനം ഏർപ്പെടുത്താം
2)ചാപ്‌റ്റർ-4 സെക്‌ഷൻ-16
സെനറ്റ്, സിൻഡിക്കേറ്റ്, ബോർഡ് ഒഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി അടക്കം ഏത് സമിതിക്കെതിരെയും നടപടിയെടുക്കാം
3)സെക്ഷൻ10(11)
സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ചുമതലാ ലംഘനത്തിന് നടപടിയെടുക്കാം
വാദവും മറുവാദവും
പാനലിനു പകരം ഒറ്റപ്പേരായതിനാലാണ് സാങ്കേതിക, ഫിഷറീസ് വി.സിമാരെ കോടതികൾ പുറത്താക്കിയത്. സെനറ്റ് പ്രതിനിധിയില്ലാത്ത കമ്മിറ്റിയും പിന്നീട് അതിലേക്ക് ഒരാളെ ഉൾപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. വി.സിയെ പുറത്താക്കാൻ ഇടയാക്കും.
- ഇടത് സെനറ്റംഗങ്ങൾ
ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി വേണമെന്നേയുള്ളൂ. മൂന്നംഗ കമ്മിറ്റിയിൽ രണ്ട് പേരുടെ ഭൂരിപക്ഷമുള്ളതിനാൽ നിയമന നടപടികളാവാം. ഗോവ, ഉത്തർപ്രദേശ് വാഴ്സിറ്റികളിൽ വി.സിമാരെ രാജ്ഭവൻ നേരിട്ട് നിയമിച്ചിട്ടുണ്ട്.
-ഗവർണർ
വൈസ് ചാൻസലർമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെടുക്കും. സംസ്ഥാന സർക്കാരിന് വി.സി നിയമനത്തിൽ യാതൊരു പങ്കുമില്ലെന്നാണ് പശ്ചിമ ബംഗാളിലെ കേസിൽ സുപ്രീംകോടതി പറഞ്ഞത്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ