
പുറത്താക്കലിന് മുന്നോടിയായി വി.സിമാരുടെ ഹിയറിംഗ് തിങ്കളാഴ്ച
തിരുവനന്തപുരം:യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വി.സിമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവർണർ 12ന് നടത്തുന്ന ഹിയറിംഗിൽ പങ്കെടുക്കില്ലെന്ന് കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ ഗവർണറെ ഇ-മെയിലിലൂടെ അറിയിച്ചു. തന്റെ പുനർ നിയമന രേഖകളും അദ്ദേഹം ആവശ്യപ്പെട്ടു.
സെർച്ച് കമ്മിറ്റി രൂപീകരിച്ച വിജ്ഞാപനവും അതിന്റെ നടപടികളുമാണ് ആവശ്യപ്പെട്ടത്. ഇത് പഠിച്ച ശേഷമേ അഭിഭാഷകന് ഹാജരാകാനാവൂ. ജനുവരി മൂന്നിനു ശേഷം ഇതിന് അവസരം നൽകണം. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവം ഗവർണറായിരിക്കെയാണ് തന്നെ കണ്ണൂർ വി.സിയായി നിയമിച്ചത്. നിയമജ്ഞനായ അദ്ദേഹത്തിന് പിഴവ് പറ്റുമോ? നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നിയമനമെന്നും ഗോപിനാഥ് രവീന്ദ്രൻ ചൂണ്ടിക്കാട്ടി. പുനർ നിയമനത്തിന്റെ രേഖകൾ നൽകാനാവില്ലെന്ന് രാജ്ഭവൻ വി.സിയെ അറിയിച്ചു.
രാജ്ഭവനിൽ നടത്തുന്ന ഹിയറിംഗിൽ ഓരോ വി.സിക്കും അരമണിക്കൂർ അനുവദിക്കും. കേരള മുൻ വി.സി ഡോ.വി.പി മഹാദേവൻ പിള്ളയാണ് ആദ്യം. തിരുവനന്തപുരം മുതൽ വടക്കോട്ടാണ് ഹിയറിംഗ് ക്രമം. കുസാറ്റിൽ പരിപാടിയുള്ളതിനാൽ ഓൺലൈൻ ഹിയറിംഗ് വേണമെന്ന സംസ്കൃത സർവകലാശാലാ വി.സി എം.വി.നാരായണന്റെ അപേക്ഷ ഗവർണർ അംഗീകരിച്ചു. അദ്ദേഹത്തിന് ഉച്ചയ്ക്ക് ശേഷം വെർച്വൽ ഹിയറിംഗ് നടത്തും. റഷ്യൻ സന്ദർശനത്തിലുള്ള എം.ജി. വി.സി സാബുതോമസിന് ജനുവരിയിൽ ഹിയറിംഗ് നടത്തും.
എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർക്കാണ് കുരുക്ക്. നോട്ടീസ് നൽകിയവരിൽ കേരള വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവൻ പിള്ളയുമുണ്ട്. വിരമിച്ചെങ്കിലും നിയമവിരുദ്ധ നിയമനം അസാധുവാക്കാം. ഗവർണർ നോട്ടീസ് നൽകിയ ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി.
നിയമനശുപാർശ തെറ്റായതിനാൽ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവർണറുടെ നിലപാട്. ഹിയറിംഗിന് ശേഷം പിരിച്ചുവിടാനാണ് ഗവർണറുടെ നീക്കം.