h

 നിയമനം പരീക്ഷാ ബോർഡിന്

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സഹകരണ മേഖലയിൽ നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിമയസഭയിൽ അവതരിപ്പിച്ചു. സഹകരണ സംഘങ്ങളിലെ നിയമനം പൂർണമായും സഹകരണ സർവീസ് പരീക്ഷാ ബോർഡിനെ ഏൽപ്പിക്കുക, സംഘങ്ങളുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് പരമാവധി ടേം നിശ്ചയിക്കുക തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.


വകുപ്പിലെ പെൻഷൻ വിതരണം സഹകരണ പെൻഷൻ ബോർഡ് വഴിയാക്കും, സഹകരണ യൂണിയനുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തത കൊണ്ടുവരും, ലിക്വിഡേഷൻ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കും, ആസ്തി നഷ്ടമില്ലാതാക്കാൻ നടപടിയെടുക്കും തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.


സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കുറ്റമറ്റതും ആക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പരാതിയുണ്ടായാൽ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഒരംഗം തുടർച്ചയായി രണ്ട് തവണയിലധികം ഭരണ രംഗത്ത് വരുന്നത് തടയും. സബ്സിഡിയറി സ്ഥാപനങ്ങൾ സർപ്ലസ് ഫണ്ടുപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങൾ രൂപീകരിച്ച് ബിസിനസ് നടത്തുന്നതിനും നിയന്ത്രണമുണ്ടാകും.


അറ്റാദായം കേരള ബാങ്കിൽ നിക്ഷേപിക്കാതെ നോൺ ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് മാറ്റം വരുത്തും. സ്ഥാപനങ്ങൾക്ക് നഷ്ടം വരുത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവരിൽ നിന്ന് നഷ്ടം തിരികെ പിടിക്കാനുള്ള വകുപ്പുകൾ ശക്തമാക്കും. എല്ലാത്തരം സംഘങ്ങളിലും പരിശോധന കൃത്യമാക്കും. ഓഡിറ്റിൽ കണ്ടെത്തുന്ന വീഴ്ചകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് പൊതുയോഗത്തിൽ മറുപടി നൽകണം. ക്രമക്കേടുണ്ടായാൽ പൊലീസും വിജിലൻസും അന്വേഷിക്കുന്ന രീതി വരും. പുതുതലമുറ ബാങ്കുകളോട് മത്സരിക്കാൻ കഴിയും വിധത്തിലുള്ള സൗകര്യങ്ങൾ ഈ മാസത്തോടെ സഹകരണ മേഖലയിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.