
ശിവഗിരി: മഹാതീർത്ഥാടനത്തിന്റെ നിറവിലാണ് ശിവഗിരിക്കുന്ന്. വിവിധ പരിപാടികൾ ഇന്ന് തുടങ്ങി ജനുവരി 5 വരെ നീളും. തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാൽ ചടങ്ങുകളും നടക്കും.
പ്രഭാഷണ പരമ്പരയ്ക്കു പുറമേ പഠന ക്ലാസ്സുകളും ഇന്ന് മുതൽ നടക്കും. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ ബോധവത്ക്കരണ പരിപാടികളും നടത്തും.
ഇന്ന്മുതൽ മഹാഗുരുപൂജ, പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, കുട്ടികളുടെ വിദ്യാഭ്യാസ അഭിവൃദ്ധിക്ക് പേന പ്രസാദമായി ലഭിക്കുന്ന ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ ഉണ്ടായിരിക്കും. ഗുരുദേവൻ ഉപദേശിച്ച തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴിൽ, കച്ചവടം, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രഭാഷണങ്ങൾ.
ഗുരുധർമ്മ പ്രചാരണസഭയുടെയും എസ്.എൻ.ഡി.പി യോഗം അടക്കമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ വിളംബര സമ്മേളനങ്ങൾ നടത്തണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ ശാരദാനന്ദ, തീർത്ഥാടനം കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനാന്ദ എന്നിവർ അറിയിച്ചു.
തീർത്ഥാടന പദയാത്രകൾ 29ന് ശിവഗിരിയിൽ എത്തിച്ചേരും. നവതി പ്രമാണിച്ച് ഇക്കൊല്ലം വിശേഷ റാലിയും നടത്തും.