
10,000 രൂപ പിഴ പിന്നിൽ കുടുംബ വഴക്ക്
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് കുടിവെള്ളം ചോർത്തി സ്വന്തം സഹോദരങ്ങൾക്ക് പ്ളമ്പർ പണി കൊടുത്തത് രണ്ടുവർഷം. കുടിക്കാൻ വെള്ളമില്ലാതെ നെട്ടോട്ടമോടിയ സഹോദരനും സഹോദരിയും പരാതിയുമായെത്തിയപ്പോൾ വാട്ടർ അതോറിട്ടി അന്വേഷിച്ചിറങ്ങുകയും വെള്ളക്കള്ളനെ കൈയോടെ പിടികൂടുകയും ചെയ്‌തു. ഉള്ളൂർ ഭാസി നഗർ കരിമ്പാലി ലെയ്നിൽ ഗോപകുമാറാണ് സഹോദരൻ പ്രേംകുമാറിനെയും സഹോദരി പദ്മലതയെയും വർഷങ്ങളായി പറ്റിച്ചത്.
സംഭവം ഇങ്ങനെ: 2020ൽ ഗോപകുമാർ 3000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള രണ്ടുനില വീട് പണിതിരുന്നു. ഒരുനിലയിൽ ഗോപകുമാറും കുടുംബവും രണ്ടാമത്തെ നിലയിൽ വാടകക്കാരുമാണ് താമസിച്ചിരുന്നത്. ഈ വീടിന് സമീപത്തായാണ് പ്രേംകുമാറും പദ്മലതയും താമസിച്ചിരുന്നത്.ഇരുവരുടെയും വീടുകളിലേക്ക് കുടിവെള്ളം നൽകുന്നത് ഒരേ ലൈനിലൂടെയാണ്. സഹോദരന്റെ വീട്ടിലേക്കുള്ള മീറ്റർ പോയിന്റിന്റെ സർവീസ് ലൈനിൽ നിന്നാണ് ഗോപകുമാർ വെള്ളം ചോർത്തിയത്. പ്ളമ്പിംഗ് ജോലികൾ അറിയുന്നതിനാൽ ഗോപകുമാറിന് വെള്ളം ചോർത്തൽ എളുപ്പമായിരുന്നു. വെള്ളം ചോർത്തുന്ന വിവരം വാടകക്കാർക്കും അറിയില്ലായിരുന്നു. തന്റെ വീട്ടിലും അടുത്തുള്ള വീടുകളിലും വെള്ളം കിട്ടാതെ വന്നതോടെയാണ് പ്രേംകുമാർ പരാതിയുമായി വാട്ടർ അതോറിട്ടിയെ സമീപിച്ചത്. ആദ്യം പരിശോധന നടത്തിയെങ്കിലും ജലമോഷണം കണ്ടെത്താനായില്ല. ഇന്നലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ജോയ് എച്ച്.ജോൺസ്, അസി.എൻജിനിയർ ജെ.രാജൻ, ഓവർസിയർ ഫെമിന എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിലാണ് പൈപ്പിൽ എക്‌സ്‌റ്റൻഷൻ ഘടിപ്പിച്ച് വെള്ളമെടുക്കുന്നതായി കണ്ടെത്തിയത്.
10,000 രൂപ പിഴ, 20,000
വാട്ടർ ചാർജും അടയ്ക്കണം
ഗാർഹികാവശ്യത്തിന് സർവീസ് ലൈനിൽ നിന്ന് ജലം മോഷ്ടിച്ചതിനാൽ ഗോപകുമാർ 10,000 രൂപ പിഴയും രണ്ടുവർഷത്തെ വാട്ടർ ചാർജായ 20,000 രൂപയും അടയ്‌ക്കണം. വാട്ടർ അതോറിട്ടി മഹസർ തയ്യാറാക്കി ഒരാഴ്‌ചയ്‌ക്കുള്ളിൽ കോടതിയിൽ നൽകും. തുടർനടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് പിഴ അടയ്ക്കാൻ ഉപഭോക്താവ് തയ്യാറായാൽ വിവരം വാട്ടർ അതോറിട്ടി കോടതിയെ അറിയിക്കുകയും പിഴ അടച്ച് കേസ് തീർപ്പാക്കുകയും ചെയ്യും.