
ബാറ്ററിയും കപ്പാസിറ്ററും ഒരു യൂണിറ്റിൽ
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ശേഷി കൂട്ടാനും വിലയും വലിപ്പവും കുറയ്‌ക്കാനും റോക്കറ്റിന്റെ സൂപ്പർ ബാറ്ററി കപ്പാസിറ്റർ സാങ്കേതിക വിദ്യ വികസിപ്പിച്ച് തിരുവനന്തപുരം വി. എസ്. എസ്. സിയിലെ ശാസ്‌ത്രജ്ഞർ.
ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.ജി.മാധവൻനായരുടെ അനന്തരവളും വി. എസ്. എസ്. സിയിലെ എനർജി സിസ്റ്റം സയൻസ് മേധാവിയുമായ ഡോ.എസ്.സുജാതയും വി.എസ്.എസ്.സി.യിലെ പോളിമർ കെമിസ്ട്രി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.എ.ഇളങ്കോവനും നേതൃത്വം നൽകിയ ടീമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
ഇ - വാഹനങ്ങളുടെ ബാറ്ററി വില രണ്ടര ലക്ഷം രൂപയിൽ നിന്ന് കേവലം 27,000 രൂപയായി കുറയ്‌ക്കുന്ന കണ്ടുപിടിത്തമാണിത്. പേറ്റന്റുള്ള ഈ നേട്ടത്തിന് ലഭിച്ച ദേശീയ എനർജി ഇന്നവേഷൻ അവാർഡ് ഇന്നലെ ഇരുവരും ചേർന്ന് ഡൽഹിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി,
ഉൗർജ്ജം സംഭരിക്കുന്ന ഉപകരണമാണ് ബാറ്ററി. അതിൽ നിന്ന് ഒരേ ശക്തിയിൽ കൂടുതൽ സമയം ഉൗർജ്ജം ലഭിക്കാൻ കപ്പാസിറ്ററുകളും വേണം. ഇതുരണ്ടും ഒരേ ഉപകരണത്തിൽ സമന്വയിപ്പിക്കുന്നതാണ് സൂപ്പർബാറ്ററി കപ്പാസിറ്റർ. സാധാരണ ബാറ്ററിയേക്കാൾ പതിൻമടങ്ങ് ശേഷിയുണ്ട്. വലിപ്പവും വിലയും കുത്തനെ കുറയും.
ആദ്യം സൗണ്ടിംഗ് റോക്കറ്റുകളിലും പിന്നീട് പി.എസ്.എൽ.വി. റോക്കറ്റിലും വിജയിച്ച സങ്കേതമാണിത്. റോക്കറ്റിൽ കൂടുതൽ ഭാരമുള്ള പേലോഡ് ഉൾക്കൊള്ളിക്കാനും റോക്കറ്റിന്റെ ശേഷി കൂട്ടാനും കഴിഞ്ഞു. അത് പരിഷ്‌കരിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പറ്റിയ സൂപ്പർബാറ്ററി കപ്പാസിറ്റർ വികസിപ്പിച്ചതെന്നും മറ്റ് വാണിജ്യ ഉപയോഗങ്ങൾ കണ്ടെത്താമെന്നും വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻനായർ പറഞ്ഞു.
ഡോ. സുജാത
ഡോ. ജി. മാധവൻ നായരുടെ സഹോദരി തിരുനന്തിക്കര ഏറത്തുവീട്ടിൽ സരോജിനി അമ്മയുടേയും പ്രമുഖ എഴുത്തുകാരനും തിരുക്കുറൽ, തിരുമന്തിരം എന്നീ തമിഴ് കാവ്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റുകയും വ്യാഖ്യാനമെഴുതുകയും ചെയ്‌ത കെ.ജി.ചന്ദ്രശേഖരൻ നായരുടെയും മകളാണ് സുജാത. പൂനെ സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ നിന്ന് പി.എച്ച്ഡി.യും നേടി 1986ലാണ് ഐ.എസ്.ആർ.ഒ.യിൽ എത്തിയത്. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ വി.വി.ഗോപിനാഥ് ആണ് ഭർത്താവ്. അമേരിക്കയിൽ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ മീര മകളും യു.കെ.യിൽ ഗവേഷകനായ ഗോകുൽ മകനുമാണ്.