തിരുവനന്തപുരം: വിവാഹ നിശ്‌ചയം കഴിഞ്ഞവർക്കും നവവധൂവരൻമാർക്കുമായി 'കൈകോർത്ത്' ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും.ജില്ലയിലെ 50 പങ്കാളികൾക്കായാണ് കൈകോർത്ത് എന്ന പേരിൽ രണ്ട് ദിവസത്തെ കോഴ്‌സ് സംഘടിപ്പിക്കുന്നത്.രജിസ്‌ട്രേഷൻ 50 കഴിഞ്ഞാൽ നിശ്‌ചിത ഇടവേളകളിൽ വീണ്ടും ക്ലാസുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.ജനുവരി 13,14 തീയതികളിലാകും ആദ്യഘട്ട കോഴ്‌സ്.കുടുംബ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠനവിഷയമാകുന്ന കോഴ്‌സിൽ അതാത് മേഖലകളിലെ വിദഗ്ദ്ധരാകും ക്ലാസുകൾ നയിക്കുക.ജില്ലയിൽ ഓരോ വർഷവും വിവാഹമോചനകേസുകൾ വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വനിതാ ശിശു വികസന വകുപ്പ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് കോഴ്‌സ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞവർഷം വനിതാശിശു വികസന വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്ന് ആദ്യമായി പ്രീ മാരിറ്റൽ കോഴ്‌സ് നടത്തിയിരുന്നു.അതിൽ പങ്കെടുത്തവരുടെ അഭിപ്രായം ഉൾപ്പെടെ സ്വീകരിച്ചാണ് കോഴ്‌സ് വിപുലീകരിച്ച് പുതിയ ഭാവത്തിൽ അവതരിപ്പിക്കുന്നത്.ജില്ലയിൽ ശരാശരി 600 വിവാഹ മോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.

പഠനവിഷയങ്ങൾ

ഫാമിലി ബഡ്‌ജറ്റിംഗ്

സൈബർ സേഫ്‌റ്രി

പ്രത്യുത്പാദനവും ആരോഗ്യവും

ഫാമിലി പ്ലാനിംഗ്

വനിതാക്ഷേമത്തിനുള്ള നിയമങ്ങൾ

റെസ്‌പോൺസിബൾ പാരന്റിംഗ്

സ്‌കീം,സർവീസ്,സപ്പോർട്ട് സിസ്റ്റം

ഫാമിലി ബഡ്‌ജറ്റിംഗിൽ ക്ലാസ് നയിക്കാൻ സാമ്പത്തിക വിദഗ്ദ്ധരെത്തും.സൈബർ സേഫ്റ്രിയിൽ സൈബർ വിദഗ്ദ്ധരും ഫാമിലി പ്ലാനിംഗിലും പ്രത്യുത്പാദനവും ആരോഗ്യത്തിലും മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്‌ടർമാരുമാകും ക്ലാസെടുക്കുക.വിവിധ പദ്ധതികളെക്കുറിച്ചും നിയമങ്ങളെയുംപ്പറ്റി പരിചയപ്പെടുത്താൻ എൻ.ജി.ഒ പ്രതിനിധികളുമെത്തും.ചൈൽഡ് സ്‌പെഷ്യലിസ്റ്റുകളും കോഴ്‌സിന്റെ ഭാഗമാകും.സൗജന്യമായി നടത്തുന്ന കോഴ്‌സിൽ യാത്രാച്ചെലവ് ഉൾപ്പെടെ നൽകിയാണ് ജില്ലാ പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും വിവാഹ നിശ്‌ചയം കഴിഞ്ഞവരെയും വധൂവരൻമാരെയും ക്ഷണിക്കുന്നത്.