കിളിമാനൂർ: അതിജീവനം കാത്ത് മൺപാത്ര നിർമ്മാണ മേഖല. അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമവും നിർമ്മാണ ചെലവിന് ആനുപാതികമായി വിലയില്ലാത്തതും മൂലം പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖല പ്രതിസന്ധിയിൽ. മുൻപ് ജില്ലയിൽ നൂറിലധികം കുടംബങ്ങളാണ് മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇന്ന് പേരിൽ മാത്രമായി അവശേഷിക്കുന്നു. വേളാർ സമുദായത്തിൽപ്പെട്ടവരാണ് കൂടുതലായും കളിമണ്ണുകൊണ്ടുള്ള മൺമാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ജില്ലയിൽ ചിറയിൻകീഴ്, നെയ്യാറ്റിൻകര, കാരേറ്റ്, കൊടുവഴന്നൂർ എന്നിവിടങ്ങളിൽ നൂറോളം കുടുംബങ്ങളാണ് മുൻപ് മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇന്നത് വിരലിലെണ്ണാവുന്നത്രയായി. പാടശേഖരങ്ങളിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ തമിഴ്‌നാട്ടിൽ നിന്ന് മറ്റും അരച്ചെടുത്ത കളിമണ്ണ് എത്തിക്കുകയാണ്. ഇതിന് വൻ തുക നൽകണം. കരകൗശല വസ്തുക്കൾ നിർമ്മിച്ച് പലരും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. മൺപാത്ര വ്യവസായത്തിന് സർക്കാരിൽ നിന്നും സഹായമൊന്നും ലഭിക്കുന്നില്ല.
കളിമൺ പാത്ര നിർമ്മാണം ഇങ്ങനെ
കളിമണ്ണ് നല്ലവണ്ണം ചവിട്ടി പതം വരുത്തിയ ശേഷം പൂഴിമണലുമായി യോജിപ്പിച്ച്
ചക്രത്തിൽ പിടിപ്പിക്കും
ചക്രം കറക്കി കൈകൊണ്ട് പാത്രങ്ങൾ മെനഞ്ഞെടുക്കും.
ഇവ വെയിലത്ത് ഉണക്കി അടിച്ച് ഉറപ്പിച്ച് മിനുസപ്പെടുത്തിയ ശേഷം ചൂളയിൽ ചുട്ടെടുക്കും.
ഒരു ചൂളയ്ക്ക് തീകൊടുക്കാൻ അഞ്ച് കെട്ട് വിറകും 150 മുടി വൈക്കോലും വലിയകട്ട വിറകുകളും വേണം.
മൺപാത്രം നിർമ്മിക്കുന്ന ചക്രത്തിനും. കളിമണ്ണ് അരക്കുന്ന മെഷീനും ബേക്കിംഗ് മെഷീനും നല്ല വിലയാണ്. വാങ്ങാൻ കഴിവില്ലാത്തവർ വിറക് കത്തിച്ച് മൺമാത്രങ്ങൾ ചൂടാക്കിയെടുക്കും. ചൂളയ്ക്കാവശ്യമായ വൈക്കോലിന് വില വർദ്ധിച്ചതും നിർമാണത്തിനു തിരിച്ചടിയായി.
അതിജീവനം കാത്ത് തൊഴിലാളികൾ
മണ്ണിന്റെ ദൗർലഭ്യവും പാത്രങ്ങൾ ചുട്ടെടുക്കാനുള്ള വിറകിന്റെ വില കൂടിയതും മൺപാത്ര നിർമ്മാണത്തെ നഷ്ടത്തിലാക്കി. ജോലിക്കനുസരിച്ച് കൂലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പല കുടുംബങ്ങളും തൊഴിൽ ഉപേക്ഷിച്ചു. ഒരു സംസ്‌കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന മൺപാത്ര നിർമ്മാണമാണ് അധികൃതരുടെ അവഗണന മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.