
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സർവീസ് പരാതികൾ പരിഹരിക്കാൻ ഓരോ വകുപ്പിലും ഓൺലൈൻ പോർട്ടൽ വരുന്നു. ഒരു മാസത്തിനകം പോർട്ടൽ തയ്യാറാക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയി വകുപ്പ് തലവന്മാർക്ക് നിർദേശം നൽകി. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ശുപാർശയനുസരിച്ചാണിത്.
പരാതികൾ പോർട്ടൽ വഴി സ്വീകരിച്ച് 15 ദിവസത്തിനകം ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പോർട്ടൽ മുഖേന മറുപടി നൽകണം. പരിഹാരമുണ്ടായില്ലെങ്കിൽ മാത്രമേ ജീവനക്കാർ കോടതിയെ സമീപിക്കാവൂ. സർക്കാരിനെതിരെ ജീവനക്കാർ തന്നെ നടത്തുന്ന സർവീസ് സംബന്ധമായ നിയമ പോരാട്ടങ്ങൾ വർദ്ധിച്ചതോടെയാണ് പോർട്ടൽ സംവിധാനത്തിന് സർക്കാർ തീരുമാനിച്ചത്.
അതേസമയം, അടിയന്തര സാഹചര്യങ്ങളിൽ കോടതികളെ സമീപിക്കുന്നതിന് വിലക്കില്ല. ഓൺലൈൻ പോർട്ടൽ തയാറാക്കുന്നതിന്റെ ഏകോപനം ഐടി വകുപ്പുമായി കൂടിയാലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നടത്തണം. സർവീസ് സംബന്ധമായ പരാതികളിൽ കോടതിയെ സമീപിക്കും മുമ്പ് സർവീസ് ചട്ടങ്ങളിൽ പറയുന്ന ലഭ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടണമെന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം.
എന്നാൽ, ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള കോടതികളിൽ ആയിരക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്നു.