
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബിയെ അഞ്ച് വർഷത്തിനകം നഷ്ടത്തിൽ നിന്ന് കരകയറ്റാൻ കൊണ്ടുവന്ന 28,000 കോടിയുടെ സാമ്പത്തിക പുനരുദ്ധാരണ പദ്ധതി അട്ടിമറിച്ചു. ഇരുപത് വർഷമായി നഷ്ടത്തിൽ മുങ്ങിയ സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷമാണ് പ്രവർത്തന ലാഭം കണ്ടെത്തിയത്. പിന്നാലെ, സർക്കാർ മുൻകൈയെടുത്ത് സ്ഥാപനത്തെ ലാഭത്തിലേക്ക് കൊണ്ടുവരാൻ തയ്യാറാക്കിയ പദ്ധതിയാണ് മുക്കിയത്.
വൈദ്യുതി വിതരണച്ചെലവ് കുറയ്ക്കുക, പ്രവർത്തനച്ചെലവ് ദേശീയ ശരാശരിയിൽ എത്തിക്കുക, റെഗുലേറ്ററി കമ്മിഷൻ മാർഗ്ഗനിർദ്ദേശ പ്രകാരം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, പെൻഷൻ ബാദ്ധ്യത ഒഴിവാക്കുക, കേന്ദ്ര പദ്ധതികൾ ഫലപ്രദമായി വിനിയോഗിക്കുക, ജലവൈദ്യുത, സോളാർ സാദ്ധ്യതകൾ വിനിയോഗിക്കുക തുടങ്ങി സ്ഥാപനത്തെ കരകയറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ.ബി.അശോക്, ഫിനാൻസ് ഡയറക്ടറായി കേന്ദ്ര
ഡെപ്യൂട്ടേഷനിലെത്തിയ വി.ആർ.ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണ റിപ്പോർട്ട് തയ്യാറാക്കിയത്. ചെയർമാൻ സ്ഥാനത്തു നിന്ന് അശോകും, ഫിനാൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഹരിയും പോയതിന് പിന്നാലെ, റിപ്പോർട്ട് നടപ്പാക്കേണ്ടെന്ന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഭൂതത്താൻകെട്ട് രണ്ടാം സ്റ്റേജുൾപ്പെടെ ജലവൈദ്യുതി പദ്ധതികളുടെ സമയബന്ധിതമായ പൂർത്തിയാക്കലും റിപ്പോർട്ടിലുണ്ടായിരുന്നു.
ആറായിരം പേർ അധികം
കെ.എസ്.ഇ.ബിയിലെ 30000ത്തോളം ജീവനക്കാരിൽ ആറായിരം പേർ അധികമാണെന്നാണ് റെഗുലേറ്ററി കമ്മിഷൻ പറയുന്നത്. ഇവരുടെ വേതനച്ചെലവ്
കമ്മിഷൻ അംഗീകരിക്കാത്തത് ഏറെനാളായി നിലനിൽക്കുന്ന പ്രശ്നമാണ്.ഘട്ടംഘട്ടമായി ജീവനക്കാരെ കുറച്ച് പ്രശ്നം പരിഹരിക്കാനാണ് സാമ്പത്തിക റിപ്പോർട്ടിലെ ശുപാർശ.
മീറ്റർ റീഡർ, ഡ്രൈവർ,അറ്റൻഡർ,കാഷ്യർ തുടങ്ങിയ തസ്തികകളിലെ പുതിയ ഒഴിവുകൾ നികത്തേണ്ടെന്നാണ് ശുപാർശ. മുകൾത്തട്ടിൽ രണ്ട് ചീഫ് എൻജിനിയർമാർ,നാല് ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ,14 എക്സിക്യൂട്ടീവ് എൻജിനിയർമാർ തുടങ്ങിയ തസ്തികകളും അതിന് ആനുപാതികമായി താഴോട്ടുണ്ടാകുന്ന ഉപ തസ്തികകളും ഒഴിവാക്കണം. റിപ്പോർട്ട് ഉപേക്ഷിച്ചതോടെ, ഈ തസ്തികളെല്ലാം കഴിഞ്ഞ ദിവസം നികത്തി.
സ്മാർട്ട് മീറ്ററുംവെള്ളത്തിൽ
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതോടെ 2000 മീറ്റർ റീഡർമാർ,1800 ബില്ലിംഗ് ഉദ്യോഗസ്ഥർ,776 സെക്ഷൻ ഓഫീസർമാർ,75 അക്കൗണ്ടന്റുമാർ എന്നീ തസ്തികകൾ ഒഴിവാകും.വൈദ്യുതി വിതരണ മേഖലയുടെ നവീകരണത്തിന് 4000 കോടിയുടെ പദ്ധതി നടപ്പാക്കിയാൽ, വിതരണച്ചെലവ് യൂണിറ്റിന് 2.50 രൂപയിൽ നിന്ന് 1.50 ആയി കുറയും. യൂണിറ്റിന് 90 പൈസയാണ് ദേശീയ നിരക്ക്. എന്നാൽ, സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികൃതരുടെ നീക്കം അതും വെള്ളത്തിലാക്കി.
നിലവിലെ സ്ഥിതി
വിറ്റുവരവ് -16000 കോടി
വൈദ്യുതി ഡ്യൂട്ടി വരുമാനം -1000 കോടി
പ്രതിവർഷ വായ്പ -1500 കോടി
മൊത്തം വരവ്- 18500 കോടി
മൊത്തം ചെലവ് -19700 കോടി
നഷ്ടം -1200 കോടി
സഞ്ചിത നഷ്ടം- 15000 കോടി
സഞ്ചിത വായ്പാബാദ്ധ്യത -11000 കോടി