koovalassery

മലയിൻകീഴ് : മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട കൂവളശേരി ശ്രീ മഹാദേവർ ക്ഷേത്ര റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഈ റോഡിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങൾക്ക്. പഞ്ചായത്തിലെ ഓഫീസ് വാർഡ്, മണ്ണടിക്കോണം വാർഡ്, കൂവളശേരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ജനപ്രതിനിധികളുടെ അനാസ്ഥകാരണം സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ലാത്ത നിലയിലാണിന്ന്. കാട്ടാക്കട - നെയ്യാറ്റിൻകര പ്രധാന റോഡിലെത്താനുള്ള ഏകമാർഗം കൂടിയാണ് കൂവളശേരി ക്ഷേത്ര റോഡ്. റോഡ് തകർന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്. സർക്കസ് പരിശീലനമുള്ളവർക്കേ പകൽ സമയത്ത് ഇരുചക്രവാഹനങ്ങളിൽ ഈ റോഡിലൂടെ ലക്ഷ്യ സ്ഥാനത്തെത്താനാകൂവെന്നാണ് നാട്ടുകാർ പറയുന്നത്.

 ബുദ്ധിമുട്ടുകൾ അനവധി

യാത്രാബുദ്ധിമുട്ടുകൾ അതിജീവിച്ച് സ്കൂൾ ബസുകൾ, കാർ, മിനി ലോറി തുടങ്ങി നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. നിരവധി കുടുംബങ്ങൾ ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നു. അറ്റകുറ്റപ്പണികൾ പലവട്ടം നടത്തിയെങ്കിലും ഈ റോഡ് പൂർണമായും നവീകരിച്ചിട്ട് 35 വർഷത്തിലേറെയായി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഈ റോഡിന്റെ അറ്റകുറ്റപ്പണി പലവട്ടം ചെയ്തെങ്കിലും ഭൂരിഭാഗവും വൻ കുഴികളാണ്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പ്രദേശവാസികളും നിരവധി തവണ ജനപ്രതിനിധികളെയും പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അവരിൽ നിന്ന് ലഭിക്കുന്നത്.

 കൂവളശേരി ക്ഷേത്ര റോഡ്
ചെമ്പേരി, നവോഥയ ലൈനിലൂടെ മാറനല്ലൂർ - ആര്യംകോട് പുന്നാവൂരിൽ ചേരുന്നതാണ് കൂവളശേരി ക്ഷേത്രറോഡ്. പുന്നാവൂർ പാലം പണി നടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. അതിനാൽത്തന്നെ റോഡിന്റെ ശോചനീയാവസ്ഥ വർദ്ധിച്ചിട്ടുമുണ്ട്. പ്രസിദ്ധമായ കൂവളശേരി ശ്രീമഹാദേവർ ക്ഷേത്രത്തിലെത്തുന്നവരും റോഡിന്റെ തകർച്ച മൂലം നന്നേ ബുദ്ധിമുട്ടുകയാണ്. തകർന്ന ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.