
പാലോട്: തെങ്കാശി പാതയിൽ പാലോടിനടുത്ത് ജവഹർ കോളനി സ്വാമിമുക്കിൽ മോട്ടോർ ബൈക്ക് തെന്നി സ്വകാര്യ ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. വട്ടക്കരിക്കകം സൊസൈറ്റി മുക്ക് തടത്തരികത്തുവീട്ടിൽ നവാസ് (21), വട്ടക്കരിക്കകം സൊസൈറ്റി മുക്ക് രോഹിണി ഭവനിൽ ഉണ്ണിക്കുട്ടൻ (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർമാരായിരുന്നു ഇരുവരും. ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് രണ്ടുപേരും തെറിച്ച് പ്രൈവറ്റ് ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻ ടയർ കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു. പാലോട്ടുനിന്ന് മടത്തറയ്ക്കു പോവുകയായിരുന്നു എസ്.എം.എസ് എന്ന ബസ്. ഒരു മാസം മുൻപാണ് ഉണ്ണിക്കുട്ടനും നവാസും തുല്യമായി പണംമുടക്കി ജോലിക്കുപോകാൻ സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയത്.ഈ ബൈക്കാണ് മരണത്തിനിടയാക്കിയതും. പരേതനായ സുഗുണന്റെയും പ്രകാശിനിയുടെയും മകനാണ് ഉണ്ണിക്കുട്ടൻ. ഉണ്ണിമായ ആണ് സഹോദരി. നാസിമുദ്ദീന്റെയും മുബീനയുടെയും മകനാണ് നവാസ്. അസിം സഹോദരൻ.ഉണ്ണിക്കുട്ടന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.നവാസിന്റെ മൃതദേഹം ഇന്ന് രാവിലെ പൂച്ചെടിക്കാല മുസ്ലിം ജമാഅത്തിൽ കബറടക്കും.