തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി റോഡുകളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. കെ.ആർ.എഫ്.ബി മുഖേന നടപ്പിലാക്കുന്ന സ്‌മാർട്ട് സിറ്റി റോഡ് വികസന പദ്ധതിയുടെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾ ഒമ്പത് പാക്കേജുകളായി തിരിച്ച് റീ ടെൻഡർ ചെയ്യാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഇത് വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനമായി.
വാമനപുരം-ചിറ്റാർ റോഡിന്റെ ബാക്കിയുള്ള ജോലികളും വേഗത്തിൽ പൂർത്തിയാക്കും. വിതുര കല്ലാറിൽ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി അഞ്ച് സ്ഥലങ്ങളിൽ 300 മീറ്റർ നീളത്തിൽ സംരക്ഷണ വേലി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. കടലുകാണിപ്പാറ വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ട വികസനം വേഗത്തിലാക്കാനും തീരുമാനമായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ എം.എൽ.എമാരുടെയും എം.പിമാരുടെയും പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു തുടങ്ങിയവരും പങ്കെടുത്തു.