തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നാലെ ക്രിസ്‌മസ് ആഘോഷത്തെ ചൊല്ലി ലത്തീൻ സഭയും സർക്കാരും തമ്മിൽ തർക്കം. കടലിലെ ആഘോഷം വിലക്കി ഫിഷറീസ് വകുപ്പ് ഇറക്കിയ ഉത്തരവാണ് തർക്കത്തിന് കാരണം.ഉത്തരവ് പുനപരിശോധിക്കണമെന്ന് ലത്തീൻ അതിരൂപത വികാരിജനറൽ യൂജിൻ പെരേര ആവശ്യപ്പെട്ടപ്പോൾ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു വിശദീകരിച്ചു.ക്രിസ്‌മസും പുതുവർഷവുമൊക്കെ ആഘോഷിക്കാൻ കുടുംബസമേതം മത്സ്യത്തൊഴിലാളികൾ കടലിൽ പോകാറുണ്ട്.ഇത്തവണ അത്തരം ആഘോഷം വിലക്കിക്കൊണ്ടാണ് വിഴിഞ്ഞത്തെ അസിസ്റ്റന്റ് ഫിഷറീസ് ഡയറക്‌ടർ ഉത്തര‌വ് ഇറക്കിയത്.സംസ്ഥാനത്തെ മറ്റ് തീരങ്ങളിലൊന്നും ഇല്ലാത്ത വിലക്ക് വിഴിഞ്ഞം സമരം മൂലമുള്ള പ്രതികാരനടപടിയെന്നാണ് തൊഴിലാളികളുടെ ആരോപണം.നിർബന്ധിത വിലക്കല്ലെന്നും മുൻകരുതൽ നടപടി മാത്രമെന്നുമാണ് സർക്കാർ വിശദീകരണം.വിലക്ക് മറികടന്ന് പതിവുപോലെ കടലിൽ ക്രിസ്‌മസ് ആഘോഷിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.