തിരുവനന്തപുരം :സ്വാർത്ഥ താത്പര്യങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു വി.പ്രതാപചന്ദ്രന്റേതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അനുസ്മരണ സമ്മേളനം പ്രസ്ക്ളബിലെ ടി.എൻ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജീവിത ലാളിത്യംകൊണ്ട് പൊതുപ്രവർത്തകർക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു വി. പ്രതാപചന്ദ്രന്റേത്. മറ്റുള്ളവരെ വിഷമിപ്പിക്കാതെ, മുഖം നോക്കാതെ കാര്യങ്ങൾ പറഞ്ഞിരുന്നു. പ്രതാപന് തന്നിലുള്ള സ്വാധീനം വളരെ വലുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് വി. പ്രതാപചന്ദ്രന്റേതെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ അനുസ്മരിച്ചു.താൻ വിശ്വസിക്കുന്ന ആദർശങ്ങളെ മുറുകെപിടിക്കുമ്പോഴും വാർത്തകളിൽ എന്നും സത്യസന്ധത നിലനിറുത്തിയിരുന്നുവെന്ന് വി.എം.സുധീരൻ പറഞ്ഞു.സത്യസന്ധമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിത്വമായിരുന്നു പ്രതാപന്റേതെന്ന് സി.പി.എം നേതാവ് എം.വിജയകുമാറും അവകാശങ്ങൾ നേടിയെടുക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവായിരുന്നു പ്രതാപനെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസനും അനുസ്മരിച്ചു.പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ,കെ.മോഹൻകുമാർ,സി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.