
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മന്ത്റവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യൻ കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെ (37) തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് നഗ്നചിത്രങ്ങൾ കൈക്കലാക്കുന്നത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിൽ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ മന്ത്രവാദിനിയെന്ന പേരിലാണ് സുബീഷ് പരാതിക്കാരിയുമായി പരിചയപ്പെട്ടത്. ഭർത്താവും കുഞ്ഞും മരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വലയിലാക്കിയ ശേഷം പരിഹാരമായി നഗ്നപൂജ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇതിനായി നഗ്നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ചാറ്റുകളിൽ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി. ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിനും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുകയായിരുന്നു.ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ ഡിവൈ.എസ്.പി വിജുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ രതീഷ്, എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.