
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ എഫ്.സി.ഐ വഴി സംസ്ഥാനത്തിന് 50% പച്ചരി, 50% പുഴുക്കലരി എന്ന തോതിലാണ് കഴിഞ്ഞ ഒരു വർഷക്കാലമായി അരിവിഹിതം നല്കിവന്നിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി എഫ്.സി.ഐയിൽ നിന്നു വിതരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90% ആണ്. പുഴുക്കലരി തീരെ കിട്ടാത്ത അവസ്ഥയാണ്.
പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തിൽ പൊതുവെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മലബാർ മേഖലയിലെ ജനങ്ങൾ ഭൂരിഭാഗവും ചോറിന് പുഴുക്കലരിയെയാണ് ആശ്രയിക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാർക്കറ്റിൽ അരിവില ഉയരുന്നതിന് കാരണമായി. മുൻഗണനാ കാർഡുകളായ അന്ത്യോദയഅന്നയോജന കാർഡുടമകൾക്കും പുഴുക്കലരി ലഭ്യമാകാത്ത അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിന് കേരളത്തിലെ റേഷൻ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.