മലയിൻകീഴ്: മച്ചേൽ ശിവജിപുരത്ത് സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഗോഡൗണിൽ ഇന്നലെ രാവിലെ തൊഴിലാളികൾ ഏറ്റുമുട്ടി രണ്ടുപേർക്ക് പരിക്കേറ്റു. സി.ഐ.ടി.യു യൂണിയനിൽ നിന്ന് ബി. ഷാജഹാൻ, പി. രാധാകൃഷ്ണൻ, കെ.രതീഷ്, വി.ശ്രീകുമാർ, എം. ഗിരീശൻ എന്നീ തൊഴിലാളികൾ അടുത്തിടെ എ.ഐ.ടി.യു.സി യൂണിയനിലേക്ക് മാറിയിരുന്നു. ഇവർ ഇന്നലെ രാവിലെ എ.എൽ.ഒ നൽകിയ തിരിച്ചറിയൽ കാർഡുമായി കയറ്റിറക്ക് ജോലിക്കെത്തിയപ്പോൾ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു പ്രവർത്തകർ പറഞ്ഞതിനെ തുടർന്നാണ് വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായത്. പരിക്കേറ്റ ഗിരീശൻ, രാധാകൃഷ്ണൻനായർ എന്നിവരെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടാക്കട താലൂക്കിലെ റേഷൻകടകൾ,സിവിൽ സപ്ലൈസ് ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് അരി കൊണ്ടുപോകുന്നത്. ഐ.എൻ.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു, എ.ഐ.ടി.യു.സി. എന്നീ യൂണിയനുകളിലുള്ള 52 തൊഴിലാളികളാണ് രണ്ട് ഷിഫ്റ്റുകളിലായി ഗോഡൗണിൽ ജോലി ചെയ്യുന്നുണ്ട്. പുറമേ നിന്നുള്ളവരെത്തിയാണ് ആക്രമണം നടത്തിയതെന്ന് എ.ഐ.ടി.യു.സി തൊഴിലാളികൾ സപ്ലൈക്കോ മാനേജർക്കും പൊലീസിലും ലേബർ ഓഫീസർക്കും പരാതി നൽകി.