തിരുവനന്തപുരം: റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരുവർഷത്തെ കാലതാമസം വരുത്തിയതുകാരണം 84കാരിക്ക് വാർദ്ധക്യ പെൻഷൻ നഷ്ടപ്പെട്ടതിന് ഉത്തരവാദികളായ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി.
പഞ്ചായത്ത് ഡയറക്ടർ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. വെള്ളറട സ്വദേശി പി.എ.സുഭാഷ് ബോസാണ് പരാതിക്കാരൻ. 2020 നവംബർ 4നാണ് പരാതിക്കാരന്റെ അമ്മ ജെ.പുഷ്പാബായി റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് വെള്ളറട പഞ്ചായത്ത് ഓഫീസിൽ അപേക്ഷിച്ചത്. 2021 ഡിസംബർ 14ന് സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓഫീസിൽ സൂക്ഷിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാൽ അപേക്ഷക ഇത് കൈപ്പറ്റിയില്ല. പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോഴാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് ആരും അറിയിച്ചില്ലെന്ന് പരാതിക്കാരൻ വാദിച്ചു.