ജില്ലയിൽ പ്രവേശിക്കുക തവണക്കടവ് ഫെറിയിലൂടെ

ആലപ്പുഴ: നവകേരള സദസിന്റെ ജില്ലയിലെ അന്തിമ സമയക്രമമായി. ജില്ലാ കളക്ടർ ജോൺ.വി.സമുവലിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ഒരുക്കങ്ങൾ സംബന്ധിച്ച് യോഗം ചേർന്നു. എം.എൽ.എമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ്.കെ.തോമസ്, മണ്ഡലംതല കമ്മിറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഓരോ വേദിയിലും മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് പരിപാടികൾ ആരംഭിക്കുന്ന വിധമാണ് ആസൂത്രണം. മുഖ്യമന്ത്രിയെത്തുമ്പോൾ മൂന്നു മന്ത്രിമാരുടെ പ്രസംഗം പൂർത്തീകരിച്ചിരിക്കും. ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

14ന് ഉച്ചയ്ക്ക് ശേഷം വൈക്കത്ത് നിന്നെത്തുന്ന മുഖ്യമന്ത്രിയും സംഘവും തവണക്കടവ് ഫെറിയിലൂടെ ജില്ലയിൽ പ്രവേശിക്കും. വൈകിട്ട് 4.30ന് അരൂരിലെ വേദിയായ അരയൻകാവിലും വൈകിട്ട് 6ന് ചേർത്തല മണ്ഡലത്തിലെ വേദിയായ സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിലും മുഖ്യമന്ത്രിയെത്തും. ആലപ്പുഴ ഗവ ഗസ്റ്റ് ഹൗസിലാണ് രാത്രിയിൽ മുഖ്യമന്ത്രിയുടെ താമസം.

15ന് തുടക്കം ആലപ്പുഴയിൽ

15ന് രാവിലെ 9ന്- ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രഭാത യോഗം. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിൽ നിന്ന് വിവിധ മേഖലകളിലെ 300ഓളം പേർ പങ്കെടുക്കും. ഇവർക്കൊപ്പം പ്രഭാത ഭക്ഷണം. തുടർന്ന് മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം വാർത്താസമ്മേളനം. രാവിലെ 11ന് എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിലും വൈകിട്ട് 3ന് കപ്പക്കട മൈതാനത്തും മുഖ്യമന്ത്രിയെത്തും. 4.30ന് നെടുമുടിയിൽ ഇന്ത്യൻ ഓയിൽ പമ്പിനു സമീപമുള്ള മൈതാനത്താണ് കുട്ടനാട് മണ്ഡലത്തിലെ നവകേരള സദസ്. വൈകിട്ട് 6ന് - ഹരിപ്പാട് മണ്ഡലത്തിലെ സദസ്സിനായി ഗവ ബോയ്‌സ് ഹൈസ്‌കൂളിൽ മുഖ്യമന്ത്രിയെത്തും . കായംകുളത്തെ എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി അന്ന് രാത്രി താമസിക്കുക.

ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്ക്

16ന് രാവിലെ 9ന് കായംകുളം ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രഭാതയോഗം. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ നിന്നായി 300ഓളം അംഗങ്ങൾ പങ്കെടുക്കും. പ്രഭാത ഭക്ഷണം. ശേഷം വാർത്താസമ്മേളനം.

രാവിലെ 11ന് - കായംകുളം മണ്ഡലത്തിലെ സദസ് എൽമെക്‌സ് മൈതാനത്ത്. ഉച്ചയ്ക്ക് 2ന് - മാവേലിക്കര ഗവ ഹൈസ്‌കൂളിലും

വൈകിട്ട് 4.30 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും മുഖ്യമന്ത്രിയെത്തും. ഇതിനുശേഷം തിരുവല്ലയിലേക്ക് തിരിക്കും.