
ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ വലിയകളവും പൂജയും വലിയ ഗുരുതിയും തൊഴാൻ ഏറെ ഭക്തരെത്തി. ശ്രീകോവിലിന് മുൻവശത്തെ മുഖമണ്ഡപം നിറഞ്ഞു നിൽക്കുന്ന വലിയകളം വർഷത്തിൽ ഒരിക്കൽ മാത്രമാണ് എഴുതുന്നത്. ദാരുകവധത്തിനു ശേഷം ഉഗ്രരൂപിണിയായി നിൽക്കുന്ന വാരനാട്ടമ്മയുടെ രൂപമാണ് വലിയകളത്തിൽ വരച്ചത്. അരി, മഞ്ഞൾ, ഉമിക്കരി, ചുണ്ണാമ്പ്, വാകയില തുടങ്ങിയവയുടെ പൊടികൊണ്ടാണ് കളം വരച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെ വലിയകളത്തിലേക്ക് ദേവിയെ എതിരേറ്റു. ഉച്ചപ്പൂജയ്ക്കുശേഷം വലിയകളം പൂജയും കളംപാട്ടും നടത്തി. രാത്രി 12ന് വടക്കുപുറത്ത് വലിയ ഗുരുതിയും കൊടുംകാളിക്കൽ ഗുരുതിയും നടത്തി. ക്ഷേത്രം തന്ത്റി കടിയക്കോൽ വാസുദേവൻ നമ്പൂതിരി, മേൽശാന്തി രജീഷ് കൃഷ്ണൻ നമ്പൂതിരി,സഹശാന്തിമാരായ മുരളീധരൻ പോറ്റി,പ്രകാശൻപോറ്റി,നാരായണൻ എമ്പ്രാൻ എന്നിവർ പൂജാദികർമ്മങ്ങൾ നടത്തി. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ, സെക്രട്ടറി പി.അനിൽകുമാർ,വൈസ് പ്രസിഡന്റുമാരായ എം.ആർ.വേണുഗോപാൽ, വെള്ളിയാകുളം പരമേശ്വരൻ,ട്രഷറർ പി.എൻ.നടരാജൻ തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നൽകി. ജനുവരി മൂന്ന് വരെ, സൂര്യോദയത്തിന് ശേഷം നട തുറക്കുകയും സൂര്യാസ്തമനത്തോടെ നട അടക്കുകയും ചെയ്യും.