
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുസ്‌തി താരം സാക്ഷി മല്ലിക് വിരമിക്കൽ പ്രഖ്യാപിച്ചത് കേന്ദ്രത്തിനെതിരെ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. ഒളിമ്പിക്‌സ് ഗുസ്തിയിലെ ആദ്യ വനിതാ മെഡൽ ജേതാവായ സാക്ഷി നീതി ലഭിക്കാത്തതിനെ തുടർന്ന് വിരമിക്കാൻ നിർബന്ധിതയായത് എങ്ങനെയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ചോദിച്ചു. ഗുസ്‌തിതാരങ്ങൾ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പറഞ്ഞു.
സംഭവത്തിൽ ബി.ജെ.പി സർക്കാരും കായിക പ്രതിഭകളും മൗനം പാലിക്കുന്നതെന്താണ്. വനിത കൂടിയായ രാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും രാജ്യസഭാ അദ്ധ്യക്ഷനും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
പാർലമെന്റിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിനെ തൃണമൂൽ എം.പി അനുകരിച്ചത് ജാട്ട് സമുദായത്തെ അധിക്ഷേപിക്കലായി ചിത്രീകരിക്കുന്ന ബി.ജെ.പി തന്ത്രത്തെ പ്രതിരോധിക്കുക കൂടിയാണ് കോൺഗ്രസ് ലക്ഷ്യം. സാക്ഷി ഹരിയാനയിൽ നിന്നുള്ള ജാട്ട് സമുദായാംഗമാണ്. ധൻകറിനെതിരായ വിഷയത്തിൽ രാഷ്‌ട്രപതി പ്രതികരിച്ചിരുന്നു.
ഇരുണ്ട അദ്ധ്യായം: വീരേന്ദർ സിംഗ്
സാക്ഷിയുടെ വിരമിക്കൽ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണെന്ന് ഇന്നലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുൻ ബോക്‌സിംഗ് താരം വീരേന്ദർ സിംഗ് പറഞ്ഞു.
നീതി ലഭിക്കുമെന്ന പ്രതീക്ഷയറ്റ് വിരമിക്കാൻ തീരുമാനിച്ച സാക്ഷിയുടെ വേദനയും നിസ്സഹായതയും കായികതാരം എന്ന നിലയിൽ തനിക്ക് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും. സഹപ്രവർത്തകർക്ക് തുടർന്നും പിന്തുണ നൽകുമെന്ന് വീരേന്ദർ ഉറപ്പുനൽകി.