പറവൂർ: പറവൂർ സബ് ട്രഷറിയുടെ പ്രവർത്തനം മാസങ്ങൾ കഴിഞ്ഞിട്ടും പഴയ പി.ഡബ്ല്യു.ഡി റെസ്‌റ്റ് ഹൗസിലേക്ക് മാറ്റാൻ കഴിയുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വൈകുന്നതാണ് കാരണം. അഞ്ച് മാസമായി നായരമ്പലം സബ് ട്രഷറിയിലാണ് പറവൂർ സബ് ട്രഷറിയുടെയും പ്രവർത്തനം.

കച്ചേരി മൈതാനിയിലെ മേൽക്കൂര നിലംപൊത്തിയ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ച് അതേസ്‌ഥാനത്ത് പുതിയ കെട്ടിടം നിർമിക്കാൻ ധാരണയായിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് സമയമെടുക്കുന്നതിനാലാണ് താത്കാലി​കമായി​ പഴയ പി.ഡബ്ല്യു.ഡി റെസ്‌റ്റ്‌ ഹൗസിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാൻ നടപടി തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. അനുമതി കിട്ടിയാലേ പഴയ പി.ഡബ്ല്യു.ഡി റെസ്‌റ്റ് ഹൗസിൽ ട്രഷറി പ്രവർത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്താനാകൂ.

കാബിനുകൾ, കമ്പ്യൂട്ടർ, സ്ട്രോംഗ് റൂം എന്നിവയൊക്കെ ഒരുക്കേണ്ടതുണ്ട്. പ്രായമായ പെൻഷൻകാർക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിലാണ് പഴയ പി.ഡബ്ല്യു.ഡി റെസ്‌റ്റ് ഹൗസ് പരിഗണിച്ചത്. ഇവിടത്തെ 800 ചതുരശ്രയടിയുള്ള ഹാളും സമീപത്തെ 200 ചതുരശ്രയടി വീതമുള്ള രണ്ട് മുറികളും ഉപയോഗപ്പെടുത്താനാണു ശ്രമം.

കച്ചേരി മൈതാനിയിലെ പഴയ കെട്ടിടം അപകടാവസ്‌ഥയിലായതിനാലാണ് ജൂലായിൽ സബ് ട്രഷറിയുടെ പ്രവർത്തനം നായരമ്പലത്തേക്ക് മാറ്റിയത്. ഏതാനും ആഴ്‌ചകൾക്ക് കഴിഞ്ഞപ്പോൾ പഴയ കെട്ടിടത്തിന്റെ മേൽക്കൂര നിലംപൊത്തുകയും ചെയ്തു‌. പെൻഷൻ വാങ്ങാനും മറ്റും നഗരത്തിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയുള്ള നായരമ്പലംവരെ പോകേണ്ടിവരുന്ന അവസ്ഥയാണ് നി​ലവി​ൽ.