* രണ്ടുപേർക്കെതിരെ കേസ്

മൂവാറ്റുപുഴ: ബസ്‌ ജീവനക്കാർ തമ്മിൽ പൊതുസ്ഥലത്തുവച്ച് അസഭ്യം പറച്ചിലും വാക്കേറ്റവും നടത്തി. ബസുടമയ്ക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്. കോതമംഗലം - മൂവാറ്റുപുഴ റൂട്ടിലോടുന്ന എൽദോസ് ബസിന്റെ ഉടമ നെല്ലിമറ്റം മാറഞ്ചേരി പുത്തേത്ത് എൽദോസ് (28), കണ്ടക്ടർ വടാട്ടുപാറ പാലക്കാട്ട് ജിയാസ് (32) എന്നിവർക്കെതിരെയാണ് കേസെടുത്തത്.‌

ബി.ഒ.സി ജംഗ്ഷനിൽവച്ച് സമയക്രമത്തെച്ചൊല്ലി ഇതേ റൂട്ടിലോടുന്ന അപ്പൂസ് ബസിലെ ജീവനക്കാരെയാണ് പരസ്യമായി അസഭ്യംപറഞ്ഞത്. എൽദോസ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ പി.എം. ബൈജു പറഞ്ഞു. എസ്.ഐമാരായ മാഹിൻ സലിം, വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.