mining

കൊച്ചി: ഖനന മേഖലയിൽ നടപ്പുസാമ്പത്തിക വർഷത്തിൽ ജില്ലയ്ക്ക് റെക്കാഡ് നേട്ടം. നവംബർ 30 വരെ 47.20 കോടി രൂപയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പിരിച്ചെടുത്തത്. ഇതിൽ നവംബറിൽ മാത്രം 14.03 കോടി പിടിച്ചെടുത്തു.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ജില്ലയിൽ പിരിച്ചെടുത്ത തുകയേക്കാൾ റെക്കാഡ് വർദ്ധനയാണ് ഇത്തവണ. കഴിഞ്ഞ സാമ്പത്തിക വർഷം നവംബർ വരെ 18.98 കോടി രൂപയാണ് പിരിച്ചെടുത്തത്. ഖനന നിർമ്മാണ മേഖലയിലെ റോയൽറ്റിയും വിവിധതരം ഫീസുകളും പിരിച്ചെടുക്കുന്നതിൽ ജില്ലയ്ക്ക് മികച്ച നേട്ടമാണ്.

ഖനന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുമത്തിയിട്ടുള്ള റോയൽറ്റിയും വിവിധതരം ഫീസുകളും കാര്യക്ഷമമായി പിരിച്ചെടുത്തതാണ് നേട്ടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. അനധികൃത ഖനനം, അളവിൽ കൂടുതൽ ഖനനം തുടങ്ങിയ വിഭാഗങ്ങളിലായാണ് ജില്ലയിൽ തുക പിരിച്ചെടുത്തത്. കൂടാതെ ഇ ഓഫീസ് സംവിധാനം, കോമ്പസ് സോഫ്റ്റ്‌വെയർ തുടങ്ങിയ സർക്കാരിന്റെ പരിഷ്‌കരണങ്ങളും, ജില്ലയിൽ നടപ്പിലാക്കിയ മിനറൽ സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളും തുക പിരിച്ചെടുക്കുന്നതിൽ ജില്ലയ്ക്ക് സഹായകമായി. അനധികൃത ഖനനം ജില്ലയിൽ നടക്കുന്നത് കണ്ടെത്തുക, അതിനെതിരെ നടപടി സ്വീകരിക്കുക, പിഴ ഈടാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് മിനറൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അനധികൃത ഖനനം നടത്തുന്നവർക്ക് എതിരെ കടുത്ത നടപടി തുടർന്നും സ്വീകരിക്കുമെന്നും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചു.