dileep

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും മുമ്പ് പലതവണ കോടതി തള്ളിയതുമാണെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. കേസിൽ ദിലീപ് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കാൻ സർക്കാർ ഹർജി നൽകിയത്.

എന്നാൽ വിചാരണക്കോടതിയിൽ 259 പ്രോസിക്യൂഷൻ സാക്ഷികളെ ഇതിനകം വിസ്തരിച്ചുകഴിഞ്ഞെന്നും ഇനി അന്വേഷണ ഉദ്യോഗസ്ഥൻ, ഫോറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടർ എന്നിവരെയാണ് വിസ്തരിക്കാനുള്ളതെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ഇവരെ താൻ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന് ആശങ്കയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ വിസ്തരിക്കാനിരിക്കെ വിചാരണയുടെ അവസാനഘട്ടത്തിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് വീണ്ടും മാദ്ധ്യമവിചാരണ നടത്താനാണെന്നും ദിലീപ് ആരോപിക്കുന്നു.

80പേരുടെ സാക്ഷിവിസ്താരം പൂർത്തിയായ ഘട്ടത്തിൽ തനിക്കും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ യുവനടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള ഈ ഹർജി ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളി. നടിയെ ആക്രമിച്ച കേസിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിൽ സിനിമാ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ മുൻകൂർജാമ്യം തേടിയപ്പോഴും സമാനമായ ആരോപണങ്ങളായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ചത്.

അവയൊക്കെ തള്ളിയാണ് കോടതി ജാമ്യംനൽകിയതെന്നും ദിലീപ് വിശദീകരിക്കുന്നു. വിപിൻലാൽ, ജിൻസൺ എന്നീ സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രധാന ആരോപണം. എന്നാൽ പല കേസുകളിൽ പ്രതിയായ ഇവർ വളരെക്കാലമായി ജയിലിലാണ്. ഇവരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ അന്വേഷണസംഘം ഉപയോഗിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹർജി 18ന് പരിഗണിക്കും.