kerala-high-court

കൊച്ചി: കേരളത്തിൽ പെൻഷൻ കിട്ടി ജീവിക്കാമെന്ന് അടുത്തെങ്ങും ആരും വിചാരിക്കേണ്ടെന്നും ജീവിക്കാൻ മറ്റ് മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം വൈകരുതെന്ന ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി അശോക്‌കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്.

സർക്കാരിനോട് ചോദിച്ചാൽ കെ.എസ്.ആർ.ടി.സിയാണ് പണം നൽകേണ്ടതെന്ന് പറയും. അവരോടു ചോദിച്ചാൽ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തുചെയ്യുമെന്നും സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.

സഹകരണബാങ്കുകളുടെ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പിടുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നു. ധാരണാപത്രം ഒപ്പിടുന്നതിനെക്കുറിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.

ഈ ഘട്ടത്തിലാണ് പെൻഷൻകിട്ടി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഹൈക്കോടതി പറഞ്ഞത്. കോടതി ഹർജിക്കാർക്കൊപ്പമാണ് നിൽക്കുന്നത്. പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിന് കൂടുതൽ സമയം നൽകിയ സിംഗിൾബെഞ്ച് ഹർജി 20ന് പരിഗണിക്കാൻ മാറ്റി.