
കൊച്ചി: ശബരിമലയിലെ തിരക്ക് ഡി.ജി.പി ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഭക്തരുടെ എണ്ണം പ്രതിദിനം 90,000 ആയി (വെർച്വൽ ക്യൂ ബുക്കിംഗ് 80,000, സ്‌പോട്ട് ബുക്കിംഗ് 10,000) നിജപ്പെടുത്തണമെന്നും ഹൈക്കോടതി. സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
ബുക്കിംഗില്ലാത്തവരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം. സന്നിധാനത്തും പമ്പയിലും തീർത്ഥാടകരെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അക്കാര്യം എരുമേലിയിലും നിലയ്‌ക്കലിലും അനൗൺസ് ചെയ്യണം. ശബരിമലയിൽ നിയന്ത്രണമേർപ്പെടുത്തുമ്പോൾ പത്ര - ദൃശ്യ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. സ്പോട്ട് ബുക്കിംഗും വെർച്വൽ ക്യൂ ബുക്കിംഗും എല്ലാ ദിവസവും റിവ്യൂ ചെയ്യണം. വെർച്വൽ ക്യൂ ബുക്കിംഗിൽ കുറവുണ്ടായാൽ സ്പോട്ട് ബുക്കിംഗ് കൂടുതൽ അനുവദിക്കാം. ദർശനം കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകരെ പമ്പയിൽ നിന്ന് മാറ്റണം. ഇതിനായി നിലയ്ക്കലിൽ നിന്ന് ഒഴിഞ്ഞ ബസുകൾ പമ്പയിലേക്ക് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. തിരക്കുമായി ബന്ധപ്പെട്ട പ്രശ്നം ചൂണ്ടിക്കാട്ടി ശശികുമാർ എന്ന ഭക്തൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
ടോയ്‌ലറ്റ് ബ്ളോക്ക് വൃത്തിയാക്കണം
ജീവനക്കാരും വോളന്റിയർമാരും ഐ.ഡി കാർഡ് ധരിക്കണം
വീഴ്‌ചകൾ പൊലീസ് എക്സിക്യുട്ടീവ് മജിസ്ട്രേട്ടിനെ അറിയിക്കണം
തീർത്ഥാടകർ 80,000 കടന്നാൽ ഹിൽടോപ്പിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കണം
ക്യൂ കോംപ്ലക്സുകളും ടോയ്‌ലറ്റ് ബ്ളോക്കുകളും ദിവസം മുഴുവൻ വൃത്തിയാക്കണം. ഇതിനായി വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണം
നിയന്ത്രണം കാരണം വഴിയിൽ അകപ്പെടുന്ന തീർത്ഥാടകർക്ക് കുടിവെള്ളവും ബിസ്‌കറ്റും നൽകണം
ഇതിനുള്ള സംവിധാനം ദേവസ്വം ബോർഡൊരുക്കണം
നിലയ്ക്കൽ - കണമല, നിലയ്ക്കൽ - ളാഹ സെക്ടറുകളിൽ മൊബൈൽ സ്‌ക്വാഡുകളുടെ എണ്ണം ഇരട്ടിയാക്കണം
ഇടത്താവളങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിക്കണം
മൂന്ന് ഷിഫ്റ്റുകളിൽ 701 പൊലീസ്
നിലയ്‌ക്കൽ-കണമല സെക്ടറിൽ മൂന്ന് ഷിഫ്റ്റുകളിൽ 701 പൊലീസുകാരെ നിയോഗിച്ചു
എസ്.പി റാങ്കിലുള്ള സ്‌പെഷ്യൽ പൊലീസ് ഓഫീസറുടെ കീഴിൽ മൂന്ന് ഡിവൈ.എസ്.പിമാർ
എരുമേലിയിൽ സെക്ടറിൽ മൂന്ന് ഷിഫ്റ്റുകളിൽ 419 പൊലീസ്
പമ്പയിൽ രണ്ടു ഷിഫ്റ്റുകളിലായി 843 പൊലീസ്
ഇവിടെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഏഴ് ഡിവൈ.എസ്.പിമാർ
എ.ഡി.ജി.പി ഹൈക്കോടതിയിൽ:.....
ശബരിമലയിൽ ദിവസവും
വരുന്നത്90,000 പേർ
നിയമകാര്യ ലേഖകൻ
കൊച്ചി: ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നുണ്ടെന്നും തിരക്ക് ക്രമാതീതമായി കൂടാനുള്ള കാരണം ഇതാണെന്നും എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. ഇന്നലെ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായാണ് ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓർഡിനേറ്ററായ അജിത്കുമാർ ഇക്കാര്യം അറിയിച്ചത്.
ശബരിമലയിലെ ദൃശ്യം ലൈവ് സ്ട്രീമിംഗിലൂടെ കോടതിയിൽ പ്രദർശിപ്പിച്ചു. അപ്പാച്ചിമേട്, ശരംകുത്തി, ശബരിപീഠം തുടങ്ങി പാതയിലുടനീളം തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും ഒരുമണിക്കൂർ നീണ്ട വിശദീകരണത്തിലുണ്ട്. പമ്പയിലും നിലയ്ക്കലിലുമുള്ള സ്പോട്ട് ബുക്കിംഗുകളിലും എണ്ണംകൂടി. കേരളത്തിൽ നിന്നുള്ള ഭക്തരാണ് പ്രധാനമായും സ്പോട്ട് ബുക്കിംഗുപയോഗിക്കുന്നത്.
മിനിട്ടിൽ 80 - 85 പേരെ പതിനെട്ടാംപടി കടത്തിവിടാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും എത്തുന്ന സാഹചര്യത്തിൽ മിനിട്ടിൽ 60 - 65 പേരെ മാത്രമാണ് കടത്തിവിടാൻ കഴിയുന്നത്. ഫ്ളൈഓവറിൽ 1440 ഭക്തർക്കാണ് പരമാവധി നിൽക്കാൻ കഴിയുക. 10 മുതൽ 15 ശതമാനം വരെ ഇരുമുടിക്കെട്ടില്ലാതെ ദർശനത്തിനെത്തുന്നവരാണെന്നും എ.ഡി.ജി.പി വിശദീകരിച്ചു. റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചെയിൻ സർവീസിന് 188 ബസ്
പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിന് 188 കെ.എസ്.ആർ.ടി.സി ബസുകളുണ്ട്. ഇതിൽ 40 എണ്ണം എ.സി ബസുകളാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് ഒഴിഞ്ഞ ബസുകൾ പമ്പയിലെത്തി ഭക്തരുമായി നിലയ്ക്കലിലേക്ക് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുകാരണം ഒഴിഞ്ഞ ബസുകളാണ് പമ്പയിലേക്ക് പോയത്. ഇതാണ് നിലയ്ക്കലിൽ ബസ് സൗകര്യമില്ലെന്ന വാർത്തയുടെ അടിസ്ഥാനമെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ വിശദീകരിച്ചു. റാപ്പിഡ് ആക്ഷൻഫോഴ്സിനെ വിന്യസിക്കുന്നത് സംബന്ധിച്ച രഹസ്യറിപ്പോർട്ട് കേന്ദ്രസർക്കാരും ഹൈക്കോടതിയിൽ നൽകി.