1

മട്ടാഞ്ചേരി: തോപ്പുംപടിയിലെ കൊച്ചി ഫിഷറീസ് ഹാർബർ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട നവീകരണ ജോലികളിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരത്തിന് തുടക്കമായി. ആദ്യ ഘട്ട സമരത്തിൽ തൊഴിലാളികൾ കഴിഞ്ഞ മാസം 13 ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉപരോധിച്ചിരുന്നു. ഇതിന് ശേഷവും പോർട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനാലാണ് രണ്ടാം ഘട്ട സമരം.

ഹാർബറിലെ അസി.ട്രാഫിക് മാനേജരുടെ ഓഫീസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. സമരത്തിനിടെ പോർട്ട് അധികൃതർ സമര സമിതി നേതാക്കളെ ചർച്ചക്ക് വിളിച്ചെങ്കിലും പോർട്ട് ചെയർമാന് പകരം ഡെപ്യൂട്ടി ചെയർമാൻ ചർച്ചയ്ക്ക് വന്നതോടെ യോഗം നേതാക്കൾ ബഹിഷ്കരിച്ചു. നേരത്തേ രണ്ട് തവണ ഡപ്യൂട്ടി ചെയർമാനുമായി നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പായിരുന്നില്ല. ഇതാണ് യോഗം ബഹിഷ്കരിക്കാൻ കാരണമായതെന്ന് നേതാക്കൾ പറഞ്ഞു.

ഉപരോധ സമരത്തിൽ സംരക്ഷണ സമിതി ചെയർമാൻ കെ.എം. റിയാദ്, വൈസ് ചെയർമാൻ എ.എം. നൗഷാദ്, ജനറൽ കൺവീനർ ജാക്സൻ പൊള്ളയിൽ,സി.എസ്. യൂസഫ്, ഇസ്ഹാക്ക് തുടങ്ങിയവർ സംസാരിച്ചു. ഹാർബറിലെ വാർഫിന്റെ പകുതി ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ച ശേഷം ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ കരാർ കമ്പനിയും പോർട്ട് അതോറിട്ടിയും പരസ്പരം പഴി ചാരുകയാണെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. 2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഒന്ന് കൊച്ചി ഹാർബറായിരുന്നു.140 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 50 ശതമാനം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതിന് ശേഷം പ്രവർത്തനങ്ങൾ നിലച്ചു.