തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപെട്ട നവീകരണ ജോലികളിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം.കഴിഞ്ഞ ദിവസം ഹാർബർ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസ് ഉപരോധിച്ചതിന് പിന്നാലെ ഇന്നലെ തൊഴിലാളികളും കച്ചവടക്കാരും ഹാർബറിലെ ടോൾ ബഹിഷ്ക്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി.തുടർന്ന് ഹാർബർ സംരക്ഷണ സമിതിയുടെ അടിയന്തിര യോഗം ചേർന്ന് ഹാർബർ ടോൾ ബഹിഷ്ക്കരണ സമരം നിർത്തി വയ്ക്കാനും സമരം കൂടുതൽ ശക്തമാകുന്നതിന്റെ ഭാഗമായി 21ന് കൊച്ചി തുറമുഖത്തിന്റെ പ്രവേശന കവാടത്തിലേയും ഇരു ടോൾ ഗേറ്റുകളും ഉപരോധിക്കാൻ തീരുമാനിക്കുകയും ചെയ്തു.മുഴുവൻ രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് കൊണ്ടായിരിക്കും ഉപരോധം. കൊച്ചിയുടെ പ്രധാന തൊഴിൽ കേന്ദ്രമായ ഹാർബറിനോടുള്ള അധികൃതരുടെ അവഗണന അംഗീകരിക്കുവാൻ കഴിയില്ലെന്ന് സമര സമിതി നേതാക്കൾ വ്യക്തമാക്കി.
യോഗത്തിൽ സമര സമിതി ചെയർമാൻ കെ.എം റിയാദ്,വൈസ് ചെയർമാൻ എ.എം നൗഷാദ്,പി.എസ് ഹംസക്കോയ,സി.ബി റഷീദ്,സി.എസ് യൂസഫ്,സിബി പുന്നൂസ്,ഇസ്ഹാക്ക് തുടങ്ങിയവർ സംസാരിച്ചു.ആദ്യ ഘട്ട സമരത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ കഴിഞ്ഞ മാസം 13 ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉപരോധിച്ചിരുന്നു.ഇതിന് ശേഷവും പോർട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളില്ലാതെ വന്ന സാഹചര്യത്തിലാണ് രണ്ടാം ഘട്ട സമരം ആരംഭിച്ചത്.ഹാർബറിലെ വാർഫിന്റെ പകുതി ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ച ശേഷം ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ കരാർ കമ്പനിയും പോർട്ട് അതോറിറ്റിയും പരസ്പരം പഴി ചാരുകയാണെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഒന്ന് കൊച്ചി ഹാർബറായിരുന്നു.140 കോടിയുടെ പദ്ധതിയിൽ ആധുനിക മത്സ്യശേഖരണ സംവിധാനങ്ങളും കയറ്റിറക്ക് സൗകര്യങ്ങളും ശുചിമുറി,വിശ്രമ കേന്ദ്രം,താപനില നിയന്ത്രിത ലേല കേന്ദ്രം,പാക്കിങ് യൂണിറ്റുകൾ ഉൾപെടെ ഹാർബറിനെ ആധുനികവൽക്കരിക്കാൻ തക്ക പദ്ധതിയാണ് ഉണ്ടായിരുന്നത്. 50 ശതമാനം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതിന് ശേഷമാണ് നിർമാണം അനിശ്ചിതാവസ്ഥയിലായത്.