കോലഞ്ചേരി: കപ്പയേക്കാൾ താരമായി കപ്പക്കോല്. മഴക്കൊരു ശമനം വന്നതോടെ ഇനി കപ്പകൃഷിയിറക്കുന്ന സമയമാണ്. ഇതോടെ വിപണിയിൽ കപ്പയേക്കാൾ ഡിമാൻഡ് കോലിനായി. നല്ലയിനം കോലുകൾക്ക് 10 - 15 രൂപ നിരക്കിലാണ് വില്പന. കപ്പ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായതും കോലിന് ഡിമാൻഡ് സൃഷ്ടിച്ചു.കഴിഞ്ഞ സീസണിൽ കപ്പ വില കിലോ 50 വരെയെത്തിയിരുന്നു. മഴക്കാലത്തൊഴിച്ച് 30 - 35 നിരക്കിൽ നിന്നും താഴെ പോയിട്ടില്ല. ഈ പ്രതീക്ഷയാണ് കർഷകരെ വീണ്ടും കൃഷിയിലേക്ക് ആകർഷിക്കുന്നത്. മൂപ്പെത്തിയ ഒരു കപ്പ ചുവട്ടിൽ നിന്നും മൂന്നോ നാലോ കോൽ ലഭിക്കും. ഒരു കോലിൽ നിന്നും എട്ട് ചുവട് വരെ നടാം. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിൽ കൃഷി വ്യാപകമായി. മറ്റു കാർഷിക വിളകൾക്കു വിലയിടിവ് നേരിട്ടപ്പോഴും കപ്പയ്ക്ക് ന്യായമായ വില ലഭിച്ചിരുന്നു. സീസൺ ആരംഭത്തിൽ തന്നെ കിലോയ്ക്ക് നല്ല വില കിട്ടി.
കപ്പകൃഷി
മെച്ചങ്ങൾ
കൃഷി ചെലവ് കുറവ്
ഹോട്ടലുകളിലും തട്ടുകടകളിലും താരം.
കപ്പ ബിരിയാണി ഫൈവ് സ്റ്റാർ ഹോട്ടലുകളിലും
കൃഷി എളുപ്പം
തൊഴിലാളികളെ ആശ്രയിക്കേണ്ട
രോഗബാധകൾ കുറവ്
കാര്യമായ പരിചരണം വേണ്ട
കപ്പ ഇനങ്ങൾ
സിലോൺ, ആമ്പക്കാടൻ ഇനങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. ശ്രീജയ, ശ്രീവിജയ, ശ്രീഹർഷ, നിധി, വെള്ളായനി ഹൃസ്വ, ശ്രീരേഖ, ശ്രീപ്രഭ, ശ്രീവിശാഖം, എം ഫോർ, എച്ച് 97 എന്നിങ്ങനെ ആറു മാസം മുതൽ ഒരു വർഷം വരെ വിളവെടുപ്പ് സമയമുള്ള കപ്പകളാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.അതി ശൈത്യവും കടുത്ത മഞ്ഞും കപ്പയ്ക്ക് അത്ര പ്രിയമല്ല. നല്ല ചൂടും സൂര്യപ്രകാശവുമാണ് കപ്പയുടെ വളർച്ചയ്ക്കാവശ്യം.