ansil
പ്രതി അൻസിൽ

കിഴക്കമ്പലം: സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23വർഷം കഠിനതടവും 35,000രൂപ പിഴയും വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ ടി.എം.എം സെൻട്രൽ സ്‌കൂളിന് സമീപം പുത്തൻപുരയ്ക്കൽ അൻസിലിനെയാണ് (22) പെരുമ്പാവൂർ സ്‌പെഷ്യൽ ഫാസ്​റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2022 ജൂലായിൽ തടിയിട്ടപറമ്പ് പൊലീസ് സ്​റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയെ ഇൻസ്​റ്റഗ്രാംവഴി പരിചയപ്പെട്ട പ്രതി അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ വാട്‌സ്ആപ്പ് വഴി കൈക്കലാക്കി. പിന്നീട് ഇതേ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റുചെയ്തു.

തടിയിട്ടപറമ്പ് ഇൻസ്പെക്ടർ വി.എം. കേഴ്‌സൻ, എസ്‌.ഐമാരായ സാജൻ, ടി.സി. രാജൻ, സി.എ. ഇബ്രാഹിംകുട്ടി, സീനിയർ സി.പി.ഒ എ.ആർ. ജയൻ, സി.പി.ഒമാരായ അരുൺ കെ. കരുൺ, ഇൻഷാദ് പരീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.