
തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട നവീകരണ ജോലികളിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭത്തിന് താത്കാലിക വിരാമം.കൊച്ചിൻ പോർട്ട് ചെയർമാൻ ബി.കാശി വിശ്വനാഥനും ഹാർബർ സംരക്ഷണ സമിതി ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയിൽ സമിതി ആവശ്യങ്ങളിൽ അനുകൂലമായ സമീപനമുണ്ടായതോടെയാണ് തീരുമാനം. തുടർന്ന് ഇന്ന് നടത്താനിരുന്ന പോർട്ടിന്റെ ഇരു ടോൾഗേറ്റുകളും ഉപരോധിച്ച് കൊണ്ടുള്ള സമരം പിൻവലിച്ചതായി സംരക്ഷണ സമിതി ചെയർമാൻ കെ.എം. റിയാദ്,വൈസ് ചെയർമാൻ എ.എം. നൗഷാദ്, ജനറൽ കൺവീനർ ജാക്സൻ പൊള്ളയിൽ എന്നിവർ പറഞ്ഞു.
ചെയർമാനുമായുള്ള ചർച്ചയിൽ ഹാർബറിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കുവാൻ തീരുമാനമായി. ഒരാഴ്ചക്കകം ഈ പ്രവൃത്തി ആരംഭിക്കും. ഹാർബറിൽ ബോട്ടുകൾ സുഗമമായി അടുപ്പിക്കുന്നതിനുള്ള ഡ്രഡ്ജിംഗ് നടപടികൾ തുടങ്ങും. ജനുവരി 15 നകം ആരംഭിക്കും. ഹാർബറിലെ വെളിച്ച സംവിധാനത്തിലുള്ള പോരായ്മകൾ അടിയന്തരമായി പരിഹരിക്കാനും ധാരണയായി. ഹാർബർ നവീകരണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ കരാറുകാരുമായി ചർച്ച ചെയ്യും.
അടുത്ത മാസം 30 ന് ഹാർബർ ഉപദേശക സമിതി യോഗം ചേർന്ന് ഇതിന്റെ പുരോഗതി വിലയിരുത്താനും തീരുമാനമായി. പുതിയ സി.ഇ.ഒയായി ഭഗത് സിംഗിന് ചുമതല നൽകിയതായും നേതാക്കൾ പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട് നിന്ന് ചർച്ചയിൽ നേതാക്കളായ കെ.എം റിയാദ്,എ.എം. നൗഷാദ്,ജാക്സൻ പൊള്ളയിൽ, സിബി പുന്നൂസ്, സി.എസ്. യൂസഫ്,എൻ.എച്ച് ഇസ്ഹാക്ക് എന്നിവർ പങ്കെടുത്തു.